ബീഹാറില്‍ ജെഡിയു-ആര്‍ജെഡി സഖ്യത്തെ നിതീഷ്‌കുമാര്‍ നയിക്കും

പാറ്റ്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ യുണൈറ്റഡ്-രാഷ്ട്രീയ ജനതാദള്‍ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ജെഡിയു നേതാവ് നിതീഷ് കുമാറിനെ തീരുമാനിച്ചു. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവാണ് നിതീഷിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. ലാലു പ്രസാദ് യാദവാണ് നിതീഷിന്റെ പേര് നിര്‍ദേശിച്ചതെന്ന് മുലായം പറഞ്ഞു. സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലായാണ് തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താന്‍ മുലായം സിംഗിനോട് അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു.

ജെഡിയു-ആര്‍ജെഡി-കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ സഖ്യം ചേര്‍ന്നാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ആര്‍ജെഡിയില്‍ നിന്നും ജെഡിയുവില്‍ നിന്നും മൂന്ന് അംഗങ്ങള്‍ വീതം അടുത്തദിവസം യോഗം ചേര്‍ന്ന് സീറ്റുവിഭജനം സംബന്ധിച്ച് തീരുമാനമെടുക്കും. നേരത്തെ നിതീഷ് കുമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചാണ് ആര്‍ജെഡി-ജെഡിയു-കോണ്‍ഗ്രസ് സഖ്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം നിതീഷും ലാലുവും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപിക്കെതിരെ വിശാല മതേതര സഖ്യം രൂപീകരിക്കുന്നത് സംബന്ധിച്ചാണ് ചര്‍ച്ച നടത്തിയതെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here