വനിതകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമായി ഇന്റല്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങും

സാന്‍ഫ്രാന്‍സിസ്‌കോ: നവീനതയില്‍ എന്നും വിപ്ലവം സൃഷ്ടിച്ചിട്ടുള്ള ഇന്റല്‍ കോര്‍പറേഷന്‍ കൂടുതല്‍ വികസനങ്ങളിലേക്ക് കാലൂന്നുന്നു. ഇത്തവണ ന്യൂനപക്ഷങ്ങളെയും വനിതകളെയും ലക്ഷ്യം വച്ചാണ് ഇന്റലിന്റെ കടന്നുവരവ്. സ്ത്രീകളെയും ന്യൂനപക്ഷങ്ങളെയും നേതൃനിരയിലേക്ക് കൊണ്ടുവരാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി ഇന്റല്‍ 1,200 കോടി ഡോളര്‍ നിക്ഷേപം നടത്തുമെന്ന് കമ്പനി വ്യക്തമാക്കി. അടുത്ത അഞ്ച് വര്‍ഷത്തിനിടയിലാണ് നിക്ഷേപം നടത്തുക.

ഇന്റല്‍ ക്യാപിറ്റലാണ് ഇക്കാര്യം അറിയിച്ചത്. കമ്പനിയുടെ നേരത്തെയുള്ള പ്രഖ്യാപനത്തിന്റെ ഭാഗമായാണ് നടപടി. വികസനത്തിനായി 3000 കോടി ഡോളര്‍ നിക്ഷേപം നടത്തുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നതാണ്. കമ്പനിയുടെ സ്റ്റാര്‍ട് അപ് പോര്‍ട്‌ഫോളിയോയിലേക്ക് കൂടുതല്‍ വൈവിധ്യം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഇന്റല്‍ അറിയിച്ചു. ടെക്‌നോളജി കമ്പനികള്‍ വലിയ രീതിയിലുള്ള പ്രതിസന്ധിയെ നേരിടുന്ന സാഹചര്യത്തിലാണ് ഇന്റലിന്റെ തീരുമാനം.

മേഖലയിലെ പുരുഷാധിപത്യവും കഠിനജോലിയും സ്ത്രീകളെ മേഖലയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതായി വിമര്‍ശനമുണ്ട്. ഇതിനെ മറികടക്കുന്നതിനാണ് പുതിയ തീരുമാനമെന്നാണ് കമ്പനി പറയുന്നത്. ഇത് മാനേജ്‌മെന്റ് തലത്തിലെ വൈദഗ്ധ്യത്തെ കരുത്തുറ്റതാക്കുമെന്നും കൂടുതല്‍ നവോത്ഥാനത്തിലേക്ക് കമ്പനികളെ നയിക്കുമെന്നും കരുതപ്പെടുന്നു.

ഇന്റല്‍ ക്യാപിറ്റലിലെ മാനേജിംഗ് ഡയറക്ടറായ ലിസ ലാംബര്‍ടാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. ഇതിനകം 160 കോടിയോളം രൂപ ചെലവഴിച്ചിട്ടുമുണ്ട്. ഇതില്‍ ഒന്ന് ബ്രിട്് മോറിന്‍സ് എന്ന വനിത നയിക്കുന്ന ബ്രിട് ആന്‍ഡ് കോ എന്ന കമ്പനിക്കാണ് ഫണ്ട് നല്‍കിയിട്ടുള്ളത്. ഇത്തരം ഫണ്ട് നല്‍കുന്നതിലൂടെ ഇന്റലിനെയും ആഗോള സമ്പദ് വ്യവസ്ഥയെയും വിപുലീകരിക്കാനാകുമെന്നാണ് ഇന്റല്‍ പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here