ദില്ലി: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ ദില്ലി മുൻ നിയമമന്ത്രി ജിതേന്ദ്ര സിങ്ങ് തോമറിനെ ആം ആദ്മി പാർട്ടിയിൽ നിന്നും പുറത്താക്കിയേക്കും. തോമറിനെതിരായ ആരോപണങ്ങൾ പാർട്ടി ലോകായുക്ത പരിശോധിച്ചതിനു ശേഷമായിരിക്കും നടപടി. തോമറിനു നൽകിയിരുന്ന നിയമ സഹായം പാർട്ടി പിൻവലിച്ചു.
വിഷയത്തിൽ തോമർ പാർട്ടി നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് വ്യാഴാഴ്ച രാത്രി ചേർന്ന നേതൃയോഗം വിലയിരുത്തി. തോമറിന്റെ ബിരുദങ്ങൾ വ്യാജമാണെന്നതിന് കൂടുതൽ തെളിവുകൾ പുറത്തു വന്ന സാഹചര്യത്തിൽ പാർട്ടി പ്രതിരോധവും ദുർബലമായി. ഈ സാഹചര്യത്തിലാണ് തോമറിനെ പാർട്ടിയിൽ നിന്നും പുറത്താക്കുന്ന കാര്യം ആലോചിക്കുന്നത്. തോമറിനെതിരായ ആരോപണങ്ങൾ പാർട്ടി ലോകായുക്ത പരിശോധിക്കും. ഇതിനു ശേഷമായിരിക്കും തുടർ നടപടികൾ.
തോമറിനു വേണ്ടി പാർട്ടി ഏർപ്പാടാക്കിയ അഭിഭാഷകനെ പിൻവലിക്കാനും നേതൃത്വം തീരുമാനിച്ചുണ്ട്. തോമറിനു പിന്നാലെ ആംആദ്മി എംഎൽഎ സുരേന്ദ്ര സിങ്ങിനെതിരെയും വ്യാജ ബിരുദ ആരോപണം ഉയർന്ന സാഹചര്യത്തിൽ പുറത്താക്കൽ നടപടിയിലൂടെ മുഖം രക്ഷിക്കാമെന്നും പാർട്ടി കണക്ക് കൂട്ടുന്നു. അതേസമയം, പോലീസ് കസ്റ്റഡിയിലുള്ള തോമറിനെ തെളിവെടുപ്പിനായി ബീഹാറിലേക്ക് കൊണ്ടുപോയി. നിയമബിരുദം നേടിയെന്ന് തോമർ അവകാശപ്പെടുന്ന ബീഹാറിലെ തിൽക മാഞ്ചി സർവകലാശാലയിലാണ് തെളിവെടുപ്പ് നടക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here