തിരുവനന്തപുരം: പിസി ജോർജ്ജിനെ അയോഗ്യനാക്കി കേരളാ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ നീക്കം. കൂറുമാറ്റ നിരോധന നിയമപ്രകാരം പുറത്താക്കാനാണ് നീക്കം. അരുവിക്കരയിൽ പിസി ജോർജ്ജ് സ്ഥാനാർത്ഥിയെ നിർത്തിയത് കൂറുമാറ്റമായി പാർട്ടി കണക്കാക്കും. 1989ൽ ബാലകൃഷ്ണപിള്ളയെ പുറത്താക്കിയ രീതിയിൽ ജോർജ്ജിനെയും പുറത്താക്കാനാണ് നീക്കം. പിസി ജോർജ്ജിന്റെ കൂറുമാറ്റത്തിന് നിരവധി തെളിവുകൾ കൈവശമുണ്ടെന്ന് കേരളാ കോൺഗ്രസ് നേതാവ് ആന്റണി രാജു പറഞ്ഞു.
കുതന്ത്രം തുടർന്നാൽ രാജിവയ്ക്കുമെന്നും കെഎം മാണി ഉമ്മാക്കി കാണിച്ച് പേടിപ്പിക്കരുതെന്നും പിസി ജോർജ്ജ് പ്രതികരിച്ചു. ഭരണഘടന വിരുദ്ധ നീക്കത്തിന് സാധുതയില്ല. പിള്ളയെ പുറത്താക്കിയ കാലത്തെ നിയമം മാറിയെന്നും അദ്ദേഹം പറഞ്ഞു. പഴയ നിയമമല്ല ഇപ്പോഴുള്ളതെന്നും വിപ്പ് ലംഘിക്കാതെ അയോഗ്യനാക്കാൻ കഴിയില്ലെന്നും പിസി ജോർജ്ജ് പറഞ്ഞു. വിപ്പ് ലംഘിക്കാതെ ജോർജ്ജിനെ അയോഗ്യനാക്കാൻ കഴിയില്ലെന്ന് ആർ ബാലകൃഷ്ണപിള്ളയും പറഞ്ഞു.
സ്പീകർക്ക് പരാതി നൽകാനും കേരള കോൺഗ്രസിൽ ആലോചനയുണ്ട്. നാളെ ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ ഇക്കാര്യം സംബന്ധിച്ച് തീരുമാനമുണ്ടാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here