മിശ്രവിവാഹ പരാമര്‍ശത്തില്‍ ഇടുക്കി ബിഷപ് ഖേദം പ്രകടിപ്പിച്ചു

കോട്ടയം: മിശ്രവിവാഹത്തിനെതിരെ നടത്തിയ പരാമര്‍ശം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് ഇടുക്കി രൂപതാ അധ്യക്ഷന്‍ ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ രംഗത്തെത്തി. വിവാദ പരാമര്‍ശത്തില്‍ കത്തോലിക്കാ മെത്രാന്‍ സമിതിയും രംഗത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് ബിഷപ് ആനിക്കുഴിക്കാട്ടിലും ഖേദം രേഖപ്പെടുത്തിയത്. തന്റെ പ്രസംഗം മതവികാരങ്ങള്‍ വ്രണപ്പെടുത്തിയെങ്കില്‍ ഖേദിക്കുന്നതായി മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു. ബിഷപിന്റെ പ്രസ്താവന ആരെയും ലക്ഷ്യം വച്ചല്ലെന്ന് വിശദീകരിച്ച് ഖേദം പ്രകടിപ്പിച്ച് ഇന്നലെ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയും രംഗത്തെത്തിയിരുന്നു.

അതേസമയം, ബിഷപിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി രംഗത്തെത്തി. മതസൗഹാര്‍ദം തകര്‍ക്കാനാണ് ബിഷപ് ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. ബിഷപിന്റെ പ്രസ്താവനയില്‍ ഇടതു മുന്നണിയും വലതു മുന്നണിയും നിലപാട് വ്യക്തമാക്കണം. അരുവിക്കരയില്‍ സാമുദായിക ധ്രുവീകരണത്തിനാണ് ഇരുമുന്നണികളും ശ്രമിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി.

ലൗ ജിഹാദും എസ്എന്‍ഡിപിയുടെ ഗൂഢലക്ഷ്യങ്ങളും ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വഴിതെറ്റിക്കുകയാണെന്ന ഇടുക്കി ബിഷപിന്റെ പ്രസ്താവനയാണ് വിവാദമായത്. കാഞ്ഞിരപ്പള്ളിയില്‍ നടന്ന പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തിലായിരുന്നു ബിഷപിന്റെ വിവാദ പരാമര്‍ശം. മറ്റു മതസ്ഥരായ യുവാക്കള്‍ പ്രണയം നടിക്കുകയും ക്രിസ്തീയ പെണ്‍കുട്ടികള്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോകുകയും ചെയ്യുന്നത് കൂടുകയാണ്. പടിഞ്ഞാറന്‍ കാറ്റ് ആഞ്ഞുവീശുകയാണ്. ദേവാലയങ്ങളില്‍ നടക്കുന്ന 100 വിവാഹങ്ങളില്‍ ആറെണ്ണം മിശ്രവിവാഹമാണ്. വിശ്വാസികളെന്ന നിലയില്‍ ഇത് തടയേണ്ടതാണ്. സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും വിശ്വാസികള്‍ എന്ന നിലയില്‍ മിശ്രവിവാഹത്തെ എതിര്‍ക്കേണ്ടതാണെന്നുമായിരുന്നു ബിഷപിന്റെ പ്രസ്താന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here