ഇംഫാൽ: മണിപ്പൂരിൽ വിവാദബില്ലിനെതിരെ ആദിവാസി വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. ബന്ദിനെ തുടർന്നുണ്ടായ പൊലീസ് അക്രമത്തിലാണ് അഞ്ചു പേർ കൊല്ലപ്പെട്ടത്. ചുരാചന്ദ്പുർ പൊലീസ് സ്റ്റേഷൻ ആക്രമിച്ച ജനക്കൂട്ടത്തിന് നേരെ നടത്തിയ വെടിവെപ്പിൽ കഴിഞ്ഞ ദിവസം മൂന്നു പേർ മരിച്ചിരുന്നു. മന്ത്രിയുടെയും അഞ്ച് എംഎൽഎമാരുടെയും വീടിന് നേരെ പ്രതിഷേധക്കാർ നടത്തിയ അക്രമത്തിലും തീവെപ്പിലുമാണ് മറ്റുള്ളവർ മരിച്ചത്. അക്രമങ്ങളെ തുടർന്ന് ചുരാചന്ദ്പുർ ജില്ലയിൽ അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. സംഭവത്തിൽ പരുക്കേറ്റവരുടെ എണ്ണം 31 ആയി.
ആരോഗ്യമന്ത്രി ഫുങ്‌സാഫാങ് ടോൺസിങ്ങ്, മാൻഗ വായിഫേയി ഉൾപ്പെടെയുള്ള എംഎൽഎമാരുടെ വീടുകളാണ് പ്രതിഷേധക്കാർ തിങ്കളാഴ്ച്ച രാത്രി അഗ്നിക്കിരയാക്കിയത്. സംഘർഷബാധിക മേഖലയിൽ അധികൃതർ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർക്ക് നിയന്ത്രണങ്ങളേർപ്പെടുത്തുന്ന മൂന്ന് ബില്ലുകൾ മണിപ്പൂർ നിയമസഭ പാസാക്കിയിരുന്നു. പ്രൊട്ടക്ഷൻ ഓഫ് മണിപ്പൂർ പീപ്പിൾ, മണിപ്പൂർ ലാന്റ് റവന്യു, ലാന്റ് റിഫോംസ് ബില്ല്, മണിപ്പൂർ ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ബില്ല് എന്നിവയാണ് ശബ്ദ വോട്ടെടെ പാസാക്കിയത്. ഇതിനെതിരെ മൂന്ന് ആദിവാസി വിദ്യാർത്ഥി സംഘടനകൾ ആഹ്വാനംചെയ്ത ബന്ദാണ് അക്രമത്തിലേക്ക് തിരിഞ്ഞത്. എം.എൽ.എമാർ നിയമസഭയിൽ ബില്ലിനെ എതിർക്കാതിരുന്നതാണ് പ്രതിഷേധമുയരാൻ കാരണം.
അന്യസംസ്ഥാനക്കാർ തദ്ദേശീയർക്ക് അർഹതപ്പെട്ട തൊഴിലും വസ്തുവകകളും സ്വന്തമാക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് സർക്കാർ പ്രവേശനം നിയന്ത്രിക്കാനൊരുങ്ങുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here