തിരുവനന്തപുരം: കൺസ്യൂമർഫെഡ് എംഡി സ്ഥാനത്തുനിന്ന് ടോമിൻ ജെ തച്ചങ്കരിയെ മാറ്റിയതിൽ സർക്കാരിൽ ആശയക്കുഴപ്പം. കൺസ്യൂമർഫെഡ് എംഡി സ്ഥാനത്തു നിന്ന് ടോമിൻ തച്ചങ്കരിയെ മാറ്റിയതായി സഹകരണ മന്ത്രി സിഎൻ ബാലകൃഷ്ണൻ പറഞ്ഞു. അതേസമയം, എംഡിയെ മാറ്റിക്കൊണ്ടുള്ള ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിട്ടിട്ടില്ല. ഇത് വിവാദമായപ്പോൾ, ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിടേണ്ടതില്ലെന്നായിരുന്നു ബാലകൃഷ്ണന്റെ മറുപടി.
സാധാരണ നടപടിക്രമം മാത്രമാണിതെന്നും കൺസ്യൂമർഫെഡ് സ്ഥാനത്തു നിന്ന് തച്ചങ്കരിയെ മാറ്റാനുള്ള തീരുമാനത്തിൽ മുഖ്യമന്ത്രി ഒപ്പിടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. തച്ചങ്കരിയെ മാറ്റിയകാര്യത്തിൽ മന്ത്രിസഭായോഗം തീരുമാനമെടുത്തില്ലെങ്കിലും തച്ചങ്കരിയെ മാറ്റിയതായി ചീഫ്‌സെക്രട്ടറിയുടെ കുറിപ്പ് പുറത്തുവന്നിട്ടുണ്ട്.
തച്ചങ്കരിയെ എംഡി സ്ഥാനത്തുനിന്നു മാറ്റിയിട്ടില്ലെന്നും അദ്ദേഹത്തിന് കെബിപിഎസിന്റെ അധികച്ചുമതല കൂടി നൽകിയെന്നുമാണ് മുഖ്യമന്ത്രി ഇന്നലെ മന്ത്രിസഭായോഗത്തിനുശേഷം പറഞ്ഞത്. എന്നാൽ ഇന്നലെ രാത്രി മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് അദ്ദേഹത്തെ മാറ്റിയതായി അറിയിപ്പ് വന്നത്. അതേസമയം, മുഖ്യമന്ത്രി ഒപ്പിടാത്തതിനാൽ തച്ചങ്കരി ഇപ്പോഴും കൺസ്യൂമർഫെഡ് എംഡി സ്ഥാനത്ത് തുടരുന്നതായാണ് സൂചന.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here