മുസ്ലിം സ്ത്രീകളുടെ അഭിപ്രായത്തിന് വിലയില്ല; തലാഖ് രീതിയില്‍ യാതൊരു മാറ്റവും ആലോചിക്കുന്നില്ലെന്ന് മുസ്ലിം വ്യക്തിനിയമബോര്‍ഡ്

ലക്‌നോ: മുസ്ലിം സ്ത്രീകളുടെ അഭിപ്രായത്തിന് വില കല്‍പിക്കാതെ തലാഖ് രീതിയില്‍ യാതൊരു മാറ്റവും ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നു അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. വിവാഹമോചനം അംഗീകരിക്കാന്‍ മൂന്നു മാസം സമയം നിര്‍ബന്ധമാക്കണമെന്ന ചില വനിതാ സംഘടനകളുടെ ആവശ്യമാണ് പരിഗണിക്കപ്പെടാതെ പോയത്.

ഒരിക്കല്‍ മുത്തലാഖ് ചൊല്ലിക്കഴിഞ്ഞാല്‍ അതു വിവാഹമോചനം പൂര്‍ണമായതായും മാറ്റമില്ലാത്തതായും പരിഗണിക്കപ്പെടുന്നതാണെന്നും ബോര്‍ഡ് വക്താവ് മൗലാന അബ്ദുള്‍ റഹീം ഖുറേഷി പറഞ്ഞു. ഇസ്ലാം രാഷ്ട്രങ്ങളിലെ നിയമത്തില്‍ വ്യത്യസ്തമായി ഒന്നും ചെയ്യാനാകില്ല. പാകിസ്താനിലും ബംഗ്ലാദേശിലും ഇറാനിനും സുഡാനിലുമെല്ലാം ഇങ്ങനെയാണ്.

ഒറ്റത്തവണയില്‍ മുത്തലാഖ് ചൊല്ലുന്നത് കുറ്റകരമാണെന്ന് വളരെക്കാലം മുമ്പ് ഒരു ഫത്‌വ പുറപ്പെടുവിച്ചിരുന്നു. മുമ്പ് ഇങ്ങനെ ചെയ്തിരുന്ന ഭര്‍ത്താക്കന്‍മാരെ ചാട്ടയടിച്ചിരുന്നു. പക്ഷേ, ഇന്നങ്ങനെ ചെയ്യാനാവില്ല. ഇക്കാര്യത്തില്‍ ഉലമകളുടെ അഭിപ്രായം തേടിയിട്ടുണ്ടെന്നും ഖുറേഷി പറഞ്ഞു.

ഒറ്റത്തവണയായി മുത്തലാഖ് ചൊല്ലുന്നതും സ്‌കൈപ്പ്, ഫേസ്ബുക്ക്, ഇമെയില്‍ തുടങ്ങിയവ മുഖേന ചൊല്ലുന്നതും നിരോധിക്കണമെന്നാവശ്യപ്പെട്ടു ഒരു വിഭാഗം മുസ്ലിം യുവതികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം അറിയില്ലെന്നാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here