കൊച്ചി: അൽഫോൺസ് പുത്രന്റെ പ്രേമം സിനിമയെ താൻ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് സംവിധായകൻ കമൽ. പ്രേമത്തിന്റെ വ്യാജപതിപ്പ് പ്രചരിച്ചപ്പോൾ, ആ സമയത്ത് ഇറങ്ങിയ മറ്റു സിനിമകളുടെ വ്യാജപതിപ്പുകളെക്കുറിച്ച് ആരും മിണ്ടിയില്ല. പൊലീസും മാധ്യമങ്ങളും പ്രേമത്തിന്റെ വ്യാജന് പുറകെയായിരുന്നു. അക്കാര്യമാണ് താൻ ചൂണ്ടിക്കാണിച്ചതെന്നും കമൽ പറഞ്ഞു.
പുതുതലമുറയോട് തനിക്ക് ഏറെ സൗഹൃദമാണ്. എന്നാൽ അവരിൽ പലരും സിനിമയെ കലയായല്ല കാണുന്നതെന്ന പരാതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അച്ഛന്റെ തലവെട്ടിയായാലും രാജാവായാൽ മതിയെന്ന ചിന്ത പുതുസംവിധായകർക്കുണ്ടെങ്കിൽ തെറ്റുപറയാനാകില്ലെന്നും ഒരു ചാനൽ പരിപാടിക്കിടയിൽ കമൽ പറഞ്ഞു.
പ്രേമത്തിന്റെ വ്യാജ പതിപ്പ് ഇറങ്ങിയതിനെ തുടർന്നുണ്ടായ വിവാദത്തെ കമൽ നേരത്തെ വിമർശിച്ചിരുന്നു. വ്യാജ സിഡി ഇറങ്ങുന്നത് ഇതാദ്യമല്ലെന്നും എന്നാൽ ഇതേക്കുറിച്ച് അനാവശ്യ വിവാദം ഉണ്ടാക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചിത്രം സമൂഹത്തിന് നൽകുന്നത് തെറ്റായ സന്ദേശമാണെന്ന് കമൽ പറഞ്ഞിരുന്നു. കഥാപാത്രങ്ങൾ ക്ലാസ്് മുറിയിൽ മദ്യപിക്കുന്നതും അധ്യാപികയെ പ്രണയിക്കുന്നതും തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും കമൽ അഭിപ്രായപ്പെട്ടിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here