കെഎസ്‌യു എന്നാല്‍ കേരള സാമൂഹ്യദ്രോഹി യൂണിയനോ? പൊലീസിനെ കയ്യേറ്റം ചെയ്ത് കെഎസ്‌യുവിന്റെ പഠിപ്പുമുടക്ക് സമരം; ആക്രമിച്ചിട്ടും കേസെടുക്കാതെ മാതൃകയായി പൊലീസ്

തൊടുപുഴ: പഠിപ്പു മുടക്ക് സമരത്തിന്റെ മറവില്‍ പൊലീസിനെയും അധ്യാപകരെയും ആക്രമിച്ച് കെഎസ്‌യുവിന്റെ സമരാഭാസം. തൊടുപുഴ ന്യൂമാന്‍ കോളജിലാണ് കെഎസ്‌യുവിന്റെ അക്രമം അരങ്ങേറിയത്. അധ്യാപകരെ കയ്യേറ്റം ചെയ്ത് സംഘര്‍ഷം നടക്കുന്നു എന്നറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാര്‍ക്ക് നേരെയാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്. പൊലീസുകാരെ തള്ളി മാറ്റുകയും തൊപ്പി തട്ടിത്തെറിപ്പിക്കുകയും ചെയ്തു. ഇവര്‍ക്കുനേരെ അസഭ്യ വര്‍ഷവുമുണ്ടായി. എസ്‌ഐ അടക്കമുള്ള പൊലീസുകാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പള്ളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്. ഇക്കൂട്ടത്തില്‍ കോളജിലെ കെഎസ്‌യു പ്രവര്‍ത്തകരായ ഒരു വിദ്യാര്‍ഥി പോലും ഉണ്ടായിരുന്നില്ല.

തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിനി ജീപ്പിടിച്ച് മരിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യണെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ കോളജുകളിലെല്ലാം ഇന്നു പഠിപ്പു മുടക്കിന് കെഎസ്‌യു ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി തൊടുപുഴ ന്യൂമാന്‍ കോളജിലും സമരവുമായി കെഎസ്‌യു പ്രവര്‍ത്തകര്‍ എത്തി. കോളജ് അടച്ചിടണമെന്ന ആവശ്യത്തിന് പ്രിന്‍സിപ്പല്‍ വഴങ്ങിയില്ല. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെയും അധ്യാപകരെയും കയ്യേറ്റം ചെയ്യുകയായിരുന്നു.

എന്നാല്‍, അക്രമം നടത്തിയ കെഎസ്‌യു പ്രവര്‍ത്തകരെ മണിക്കൂറുകള്‍ക്കകം വിട്ടയച്ച് പൊലീസ് മാതൃകയാവുകയും ചെയ്തു. 35 പേരുണ്ടായിരുന്ന സംഘത്തില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത് പത്തുപേരെ മാത്രമായിരുന്നു. ഇതില്‍ പൊലീസിനെ ആക്രമിച്ചതിന് ഇവര്‍ക്കെതിരെ കേസെടുത്തില്ല. എല്ലാവര്‍ക്കും ജാമ്യം നല്‍കി പൊലീസ് വിട്ടയയ്ക്കുകയും ചെയ്തു. അക്രമം നടത്തിയത് കെഎസ്‌യു ആയതിനാല്‍ പൊലീസിന് കേസില്ലെന്നര്‍ത്ഥം. ഉന്നത രാഷ്ട്രീയ ഇടപെടലാണ് ഇതിനു പിന്നിലെന്ന് ഉറപ്പാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here