കേന്ദ്രത്തിന് മേൽ ആർഎസ്എസ് പിടിമുറുക്കുന്നു; അയോദ്ധ്യ ക്ഷേത്ര നിർമ്മാണം എത്രയും വേഗം നടപ്പിലാക്കണമെന്ന് മോഡിക്ക് നിർദേശം

ദില്ലി: ആഭ്യന്തര സുരക്ഷ, ഗ്രാമവികസനം, വിദ്യാഭ്യാസം, വാണിജ്യം, രാഷ്ട്രീയ സാഹചര്യം എന്നിവ ചർച്ച ചെയ്തുള്ള മൂന്നു ദിവസത്തെ ആർഎസ്എസ് ബിജെപി ഏകോപന സമിതി യോഗം ദില്ലിയിൽ അവസാനിച്ചു. ബിഹാർ സീറ്റ് വിഭജനം, കേരളത്തിലെ ആർഎസ്എസ് സിപിഐഎം സംഘർഷം, ബിജെപി ആർഎസ്എസ് വിയോജിപ്പ് എന്നീ വിഷയങ്ങൾ യോഗത്തിൽ വന്നെങ്കിലും 15 മാസത്തെ നരേന്ദ്രമോദി സർക്കാരിന്റെ ഭരണ വിലയിരുത്തൽ ആയിരുന്നു പ്രധാന ചർച്ച.

സംഘപരിവാർ താൽപര്യം കൂടി പരിഗണിച്ച് ഭൂമി ഏറ്റെടുക്കൽ ബിൽ പിൻവലിച്ചത് അടക്കം ചർച്ചാ വിഷയമായി. ഇതുവരെ കേന്ദ്രസർക്കാർ അജണ്ടകളുടെ റിമോട്ട് കൺട്രോൾ സംഘപരിവാറിന്റെ വിരൽതുമ്പിൽ ആയിരുന്നെങ്കിൽ ഇനിയും അതേരീതിയിൽ പ്രവർത്തനം ഏകോപിപ്പിക്കാനാണ് തീരുമാനം. രാജ്യത്തെ വിദ്യാഭ്യാസ മേഖലകളിൽ കാതലായ മാറ്റമാണ് ആർഎസ്എസ് ആവശ്യപ്പെടുന്നത്. സംസ്‌കൃതവും പുരാണവും അടിസ്ഥാന വിഷയമാക്കാൻ നിർദേശിച്ചു. അയോദ്ധ്യ ക്ഷേത്ര നിർമ്മാണത്തിൽ ആർഎസ്എസ് വിണ്ടും കേന്ദ്രസർക്കാരിന് നിർദേശം നൽകി. ഇതു സംബന്ധിച്ച് വിശദമായ രൂപരേഖ കേന്ദ്രസർക്കാരിന് ഉണ്ടെന്നും ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹോസ്വാല വ്യക്തമാക്കി.

കോർപ്പറേറ്റ് അനുകൂല തീരുമാനങ്ങൾ കൈക്കൊണ്ടത് സർക്കാരിന് ക്ഷീണമേകിയെന്ന് യോഗത്തിൽ സംഘപരിവാർ ഉന്നയിച്ചു. ഗ്രാമീണ മേഖലകളിൽ വികസനം നടത്തേണ്ട സമയം അധികൃമിച്ചു. വേണ്ടത്ര വരുമാനവും വിദ്യഭ്യാസ സൗകര്യവും ഇല്ലാത്തതിനാൽ യുവാക്കൾ മറ്റു സ്ഥലങ്ങളിലേക്ക് പോകേണ്ട അവസ്ഥയാണെന്നും സമിതി യോഗത്തിൽ ആർഎസ്എസ് കുറ്റപെടുത്തി. സാർക്ക് രാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തുന്ന ഇന്ത്യ, പാക്കിസ്ഥാൻ ബംഗ്ലാദേശ് രാജ്യങ്ങളുമായി കൈകോർക്കണമെന്നും യോഗത്തിൽ ആർഎസ്എസ് നിർദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here