സരിത എസ് നായരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെ സന്നദ് റദ്ദാക്കി; പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ബാര്‍ കൗണ്‍സില്‍; കൈരളി ന്യൂസ് ഓണ്‍ലൈന്‍ എക്‌സ്‌ക്ലൂസീവ്‌

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനെ അഭിഭാഷകവൃത്തിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഒരു വര്‍ഷത്തേക്ക് ഫെനിയ്ക്ക് അഭിഭാഷകനായി പ്രാക്ടീസ് നടത്താനാവില്ല. പി. സുധീര്‍ ഗണേഷ്‌കുമാര്‍ അധ്യക്ഷനായ ബാര്‍ കൗണ്‍സിലിന്റെ മൂന്നംഗ അച്ചടക്ക സമിതിയുടേതാണ് നടപടി സന്നദ് റദ്ദാക്കി. കൈരളിന്യൂസ് ഓണ്‍ലൈന്‍.കോം ആണ് ഫെനി ബാലകൃഷ്ണനെതിരായ നടപടി വാര്‍ത്ത പുറത്തുവിട്ടത്.

2013 ഡിസംബര്‍ ഒന്നിന് സംസ്ഥാന ബാര്‍ കൗണ്‍സില്‍ സ്വമേധയാ എടുത്ത കേസിലാണ് ഫെനി ബാലകൃഷ്ണനെതിരായ നടപടി. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ അഭിഭാഷകനായിരിക്കെ ഫെനി ചെയ്ത പല കാര്യങ്ങളും അഭിഭാഷക വൃത്തിക്ക് ചേര്‍ന്നതല്ല എന്ന് ബാര്‍ കൗണ്‍സിലിന്റെ അച്ചടക്ക സമിതി കണ്ടെത്തി. തനിക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന ഫെനി ബാലകൃഷ്ണന്റെ മറുപടി അച്ചടക്ക സമിതി തള്ളി.

ഫെനിയുടെ നടപടികള്‍ പലതും അഭിഭാഷക വൃത്തിക്ക പേരുദോഷമുണ്ടാക്കി. സരിതയുടെ ടൂര്‍ ഡയറി തയ്യാറാക്കിയത് ഫെനിയാണ്. സോളാര്‍ കേസിലെ പ്രതിയായ കക്ഷിയ്ക്ക് പത്ര സമ്മേളനങ്ങള്‍ നടത്താന്‍ സൗകര്യമൊരുക്കി. സരിതയ്ക്ക പലരുമായും കാണാന്‍ സമയം തീരുമാനിച്ച് നല്‍കിയത് ഫെനിയാണ്. കേസിനെപ്പറ്റി മാധ്യമങ്ങളോട് സംസാരിച്ചത് അഭിഭാഷക വൃത്തിക്ക് ചേര്‍ന്ന രീതിയിലായിരുന്നില്ല എന്നും അച്ചടക്ക സമിതി കണ്ടെത്തി.

കക്ഷിയുടെ താല്‍പര്യങ്ങള്‍ക്കൊപ്പം അഭിഭാഷക വൃത്തിയുടെ താല്‍പര്യവും ഫെനി ഉയര്‍ത്തിപ്പിടിക്കേണ്ടതായിരുന്നു. ആരോപണങ്ങള്‍ തെളിയിക്കപ്പെട്ട സാഹചര്യത്തില്‍ ഫെനിബാലകൃഷ്ണന്റെ അഭിഭാഷക സന്നത് ഒരു വര്‍ഷത്തേക്ക് സസ്പപെന്‍ഡ് ചെയ്തത്. പി സുധീര്‍ ഗണേഷ് കുമാര്‍ അധ്യക്ഷനായ മൂന്നംഗ അച്ചടക്ക സമിതിയുടേതാണ് വിധി. സിഎസ് അജിതന്‍ നമ്പൂതിരി, പി സന്തോഷ് കുമാര്‍ എന്നിവരാണ് അച്ചടക്ക സമിതിയിലെ മറ്റംഗങ്ങള്‍.

ബാര്‍ കൗണ്‍സിലിന്റെ നടപടി അനുസരിച്ച ഫെനിക്ക സോളാര്‍ കേസുകളില്‍ വക്കാലത്ത് ഒഴിയേണ്ടി വരും. പുതിയ കേസുകള്‍ ഏറ്റെടുക്കാനും ഇന്ത്യയിലെ ഒരു കോടതിയിലും ഹാജരാകാനും അടുത്ത ഒരു വര്‍ഷത്തേക്ക് ഫെനി ബാലകൃഷ്ണന് കഴിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News