പാലക്കാട്: മക്കയിൽ ക്രെയിൻ അപകടത്തിൽ മരിച്ച പാലക്കാട് കൽമണ്ഡപം മീനനഗർ സ്വദേശി മുഅ്മിനയുടെ കുടുംബാംഗങ്ങളും ബന്ധുക്കളും അപകടത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല. മാതാപിതാക്കൾ ഹജ്ജ് കർമ്മം കഴിഞ്ഞ് ഉടൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് മുഅ്മിനയുടെ മൂന്നു മക്കളും.
നാലു ദിവസം മുമ്പാണ് മുഅ്മിനയും ഭർത്താവ് ഇസ്മയിലും ഹജ്ജിനായി പുറപ്പെട്ടത്. സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴിയായിരുന്നു യാത്ര. വീട്ടുകാരോടും മക്കളോടും യാത്ര പറഞ്ഞിറങ്ങിയത് മരണത്തിലേക്കാവുമെന്ന് ആരും കരുതിയില്ല. അപകടം സംഭവിക്കുന്നതിന് അൽപം മുമ്പും ഇവർ വീട്ടിലേക്ക് ഫോൺ ചെയ്തിരുന്നു. പിന്നെ ഈ വീട്ടിലേക്കെത്തിയത് മുഅ്മിനയുടെ മരണവാർത്തയാണ്.
മാതാപിതാക്കൾ ദൂരയാത്ര പോയതിന്റെ വിഷമത്തിലാണ് മക്കളായ ഐഷയും ആഷിഫും അൻസിഫും. അതിനാൽ തന്നെ മുഅ്മിനയുടെ മരണവാർത്ത ഇവരെ തത്ക്കാലം അറിയിച്ചിട്ടില്ല. കോഴിക്കോടുകാരായ ഇവരുടെ കുടുംബം മൂന്ന് മാസം മുമ്പാണ് കൽമണ്ഡപത്തെ വാടകവീട്ടിൽ താമസത്തിനെത്തുന്നത്.
പാലക്കാട്ട് കോഴി ഫാം നടത്തുന്നയാളാണ് ഇസ്മയിൽ. മൂത്ത മകൾ ഐഷയുടെ സ്‌കൂൾ വിദ്യാഭ്യാസത്തിനായാണ് ഇവിടെ വീടെടുത്തത്. മക്കയിൽ വച്ച് മരിക്കുന്നത് പുണ്യമായി കരുതുന്നുണ്ടെങ്കിലും വിയോഗ വാർത്തയോട് ഇവർക്ക് ഇപ്പോഴും പൊരുത്തപ്പെടാനായിട്ടില്ല. അതേസമയം, ഇസ്മയിൽ സുരക്ഷിതനാണെന്ന് വീട്ടിലേക്ക് വിവരം ലഭിച്ചിട്ടുണ്ട്. മുഅ്മിനയുടെ കബറടക്കം മക്കയിൽ തന്നെ നടത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here