കോഴിക്കോട്: മക്ക ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാതെ അപകടത്തിന്റെ ദൃക്‌സാക്ഷികളായ മലയാളി കുടുംബം നാട്ടിൽ തിരിച്ചെത്തി. മലപ്പുറം വെസ്റ്റ് കൊടുർ സ്വദേശിയായ ഷാഹിനയും നാലു മക്കളുമാണ് രാവിലെ 11 മണിയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഇടി വെട്ടുന്ന തരത്തിലുള്ള ഒരു വലിയ ശബ്ദത്തോടെയാണ് അപകടം നടന്നതെന്ന് ഇവർ ഓർക്കുന്നു.
സെപ്തംബർ പത്തിനാണ് ജിദ്ദയിലുള്ള ഭർത്താവ് പിഎ അബ്ദുൾ റഹ്മാന്റെ അടുത്തേക്ക് മലപ്പുറം വെസ്റ്റ് കൊടുരിൽ നിന്നും ഭാര്യ ഷാഹിനയും മക്കളായ നേഷ്മ, റിസി നബീൽ, ഷൈമ, സസാദ് എന്നിവർ എത്തിയത്. ഈ യാത്രയിലാണ് ഹജ്ജ് തീർത്ഥാടനം നടക്കുന്ന മക്കയിലേക്ക് പോകാൻ ഇവർ തീരുമാനിച്ചതും അതിന്റെ ഭാഗമായി ഉംറയിൽ എത്തിയതും. ഉംറ നിസ്‌കാരത്തിന് ശേഷം ത്വവാഫ് നിർവ്വഹിക്കുന്നതിനിടെയാണ് ഇടിവെട്ടുന്നത് പോലെ വലിയ ശബ്ദം കേൾക്കുന്നത്. തെളിഞ്ഞ അന്തരീക്ഷം പെട്ടെന്ന് മൂടി കെട്ടിയെന്നും ആദ്യം പൊടി കാറ്റാണ് ഹറം പള്ളിയിലേക്ക് ഒഴുകി എത്തിയതെന്നും ഷാഹിനയുടെ മകൾ നേഷ്മ ഓർക്കുന്നു. ഇടി വെട്ടി പെയ്ത മഴയും ഹറം പള്ളിയിൽ അപകടത്തിൽപ്പെട്ടവരുടെ രക്തവും കൂടി ആയപ്പോൾ അത് വല്ലാത്തൊരു കാഴ്ച്ചയായി മാറി.
ഉംറ വേഷത്തിലെത്തിയ ഹജ്ജ് തീർത്ഥാടകർ തൂവെള്ള വസ്ത്രത്തിൽ രക്തം പുരണ്ട് പരിഭ്രാന്തരായി ഓടുന്ന കാഴ്ച്ചയും ഷാഹിനയും കുട്ടികളും മറന്നിട്ടില്ല. ഷാഹിനയുടെ ഉപ്പയുടെ ജ്യേഷ്ഠനൊപ്പം ഹജ്ജിന് പോയ സംഘത്തിലുള്ളതായിരുന്നു അപകടത്തിൽ മരിച്ച പാലക്കാട് സ്വദേശിനി മു അമിന. പതിനൊന്ന് മണിയോടെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മലയാളി കുടുംബം മലപ്പുറത്തേക്ക് പോയി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here