തടികൂടുന്നു; എയര്‍ഇന്ത്യയില്‍ 125 പേര്‍ക്ക് ജോലി നഷ്ടമായേക്കും

ദില്ലി: അമിതവണ്ണം എയര്‍ഇന്ത്യ ജീവനക്കാര്‍ക്ക് വിനയാകുന്നു. 125 പേരെ കമ്പനി തരംതാഴ്ത്തുകയോ വോളണ്ടറി റിട്ടയര്‍മെന്റ് നല്‍കുകയോ ചെയ്യും. ക്യാബിന്‍ ക്ര്യൂവില്‍ പെട്ടവരെയാണ് കമ്പനി തരംതാഴ്ത്താന്‍ ഉദ്ദേശിക്കുന്നത്. എയര്‍ഹോസ്റ്റസുമാരും ഇതില്‍ ഉള്‍പ്പെടും. ചിലരെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് വിഭാഗത്തിലേക്ക് മാറ്റാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ചിലര്‍ക്ക് വോളണ്ടറി റിട്ടയര്‍മെന്റ് നല്‍കുകയാണ് ചെയ്യുക. കൃത്യമായ ശരീരവണ്ണം കാത്തുസൂക്ഷിക്കാന്‍ നല്‍കിയ നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെയാണ് നടപടി.

അമിതവണ്ണമുള്ള 600ഓളം തൊഴിലാളികള്‍ക്ക് ശരീരവണ്ണം മിതപ്പെടുത്തി ഷേപ് അപ് ചെയ്യാന്‍ കമ്പനി അവസരം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍, സമയപരിധി കഴിഞ്ഞിട്ടും ഇതില്‍ 125 പേര്‍ ശരീരവണ്ണം കുറയ്ക്കുന്നതില്‍ പരാജയപ്പെട്ടു. എയര്‍ഹോസ്റ്റസ് അടക്കമുള്ളവരാണ് പരാജയപ്പെട്ടത്. ഈ സാഹചര്യത്തില്‍ ഇവരെ തരംതാഴ്ത്തുകയോ വോളണ്ടറി റിട്ടയര്‍മെന്റ് നല്‍കുകയോ അല്ലാതെ മറ്റുമാര്‍ഗമില്ലെന്ന് എയര്‍ഇന്ത്യ പറയുന്നു. ആകെയുള്ള 3,500 ക്യാബിന്‍ ക്രൂവില്‍ 2,200 പേരാണ് സ്ഥിരം ജീവനക്കാര്‍.

പുരുഷ ക്യാബിന്‍ ക്രൂവിന് സാധാരണ ബോഡി മാസ് ഇന്‍ഡെക്‌സ് 18നും 25നും ഇടയ്ക്കാണ്. സ്ത്രീകള്‍ക്ക് ഇത് 18നും 22നും ഇടയ്ക്കും. പുരുഷന്‍മാര്‍ക്ക് 25-29 എന്ന ബിഎംഐ അമിതഭാരമായും ഡിജിസിഎ കണക്കാക്കുന്നത്. 30 എന്നത് അമിതവണ്ണമായുമാണ് കണക്ക്. സ്ത്രീകള്‍ക്ക് ഇത് 22-27 ആണ്. 27നു മുകളില്‍ അമിതവണ്ണവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here