ബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസിൽ അബ്ദുൽ നാസർ മഅദ്‌നിക്കെതിരായ സാക്ഷി കൂറുമാറി. ഒന്നാം സാക്ഷിയും കുടക് സ്വദേശിയുമായ റഫീഖാണ് കൂറുമാറിയത്. കേസിൽ കുടുക്കുമെന്ന് പറഞ്ഞ് പൊലീസ് ഭീഷണിപ്പെടുത്തിയാണ് അന്വേഷണ സംഘം തന്റെ മൊഴി രേഖപ്പെടുത്തിയതെന്ന് റഫീഖ് വിചാരണ കോടതിയിൽ പറഞ്ഞു.
സ്‌ഫോടനത്തിന്റെ ആസൂത്രണം നടന്നതായി പറയപ്പെടുന്ന കുടകിൽ വച്ച് മഅ്ദനിയെ കണ്ടുവെന്നായിരുന്നു റഫീഖിന്റെ മുൻപത്തെ മൊഴി. എന്നാൽ മഅ്ദനിയെ ആദ്യം കാണുന്നത് കോടതിയിൽ വച്ചാണെന്ന് റഫീഖ് പറഞ്ഞു. അന്വേഷണ സംഘം നിർബന്ധപൂർവ്വം തന്നെ കൊണ്ട് ചില പേപ്പറുകളിൽ ഒപ്പ് ഇടിവിച്ചിരുന്നു. ഇംഗ്ലീഷിൽ എഴുതിയ ഏതാനും പേപ്പറുകളിൽ ഭീഷണിപ്പെടുത്തി ഒപ്പിട്ടു വാങ്ങിയെന്നും റഫീഖ് വിചാരണ കോടതിയിൽ പറഞ്ഞു.
ഇതോടെ കേസിൽ രണ്ടാമത്തെ സാക്ഷിയാണ് കൂറുമാറുന്നത്. കഴിഞ്ഞ ദിവസം മലയാളിയായ ജോസ് വർഗ്ഗീസും കൂറുമാറിയിരുന്നു. കേസുമായി ബന്ധപ്പെട്ട് വർഷങ്ങളായി മഅ്ദനി വിചാരണ തടവുകാരനായി കഴിയുകയാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ മഅ്ദനി രഹസ്യമായി കുടകിലെത്തിയെന്നും ഗൂഢാലോചനയിൽ പങ്കെടുത്തെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here