ബുഡാപെസ്റ്റ്: അഭയാർഥി പ്രവാഹം തടയാൻ ഹംഗറി സർക്കാർ കടുത്ത നിലപാടുകളിലേക്ക്. സെർബിയയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ സൈന്യത്തെയും പൊലീസിനെയും ഹംഗറി വിന്യസിച്ചു. 110 മൈൽ നീളമുളള മുളള് വേലിയും അതിർത്തിയിൽ ഹംഗറി സ്ഥാപിച്ചതായാണ് വിവരം. തെക്കുകിഴക്കൻ മേഖലയിലെ രണ്ടു കൗണ്ടികളിൽ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. സെർബിയയുമായുള്ള ഏഴ് അതിർത്തികളിൽ രണ്ടെണ്ണം ഹംഗറി ഇന്നലെ രാവിലെ അടച്ചു.
സെർബിയയിൽ നിന്ന് അതിർത്തി കടന്നെത്തിയ പതിനായിരത്തിലധികം പേരെ തിങ്കളാഴ്ച ഹംഗറി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സെർബിയയിൽ നിന്ന് ഹംഗറിയിലേക്ക് അഭയം തേടിയെത്തുന്നവരുടെ അപേക്ഷകൾ നിരസിക്കുമെന്നും യുദ്ധമോ പീഡനമോ ഇല്ലാത്തതിനാൽ സെർബിയ തന്നെയാണ് അഭയാർഥികൾക്ക് ഏറ്റവും മികച്ച സ്ഥലമെന്നുമാണ് ഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബാൻ നിലപാട് വ്യക്തമാക്കിയത്.
അതിർത്തി അതിക്രമിച്ച് കടക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. സെർബിയൻ ഗ്രാമമായ ഹോർഗോസിനും റൊസ്‌കെയ്ക്കും ഇടയിലുളള റെയിൽപ്പാത വഴിയുളള അനൗദ്യോഗിക മാർഗവും അധികൃതർ ഇന്നലെ ഉച്ചയോടെ അടച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here