നവോത്ഥാന നായകരെ അവഹേളിച്ച വിവാദചോദ്യം പിഎസ്‌സി റദ്ദാക്കി; ചോദ്യകര്‍ത്താവിനെതിരെ നിയമനടപടി; കൈരളി ന്യൂസ് ഓണ്‍ലൈന്‍ ഇംപാക്ട്

തിരുവനന്തപുരം: വക്കം അബ്ദുല്‍ ഖാദര്‍ മൗലവി ഉള്‍പ്പടെയുള്ള നവോത്ഥാന നായകരെ അപമാനിച്ച് എസ്‌ഐ പരീക്ഷയ്ക്ക് ചോദിച്ച വിവാദ ചോദ്യം പിഎസ്‌സി റദ്ദാക്കി. ചോദ്യകര്‍ത്താവിനെതിരെ നിയമനടപടി സ്വീകരിക്കാനും പിഎസ്‌സി തീരുമാനിച്ചു. നടപടി ആവശ്യപ്പെട്ട് പിഎസ്‌സി സര്‍ക്കാരിന് കത്ത് നല്‍കും. 12ന് നടന്ന എസ്‌ഐ തസ്തികയിലേക്കുള്ള എഴുത്ത് പരീക്ഷയിലെ വിവാദ ചോദ്യത്തിലാണ് പിഎസ്‌സിയുടെ നടപടി.

ചോദ്യകര്‍ത്താവില്‍ നിന്ന് മുദ്രവച്ച കവറില്‍ ലഭിക്കുന്ന ചോദ്യങ്ങള്‍ അതേപടി സെക്യൂരിറ്റി പ്രസിലേക്കാണ് പോകുന്നത്. ചോദ്യപ്പേപ്പറുകള്‍ അച്ചടിച്ച് സീല്‍ ചെയ്ത കവറില്‍ ലഭിക്കുന്ന ചോദ്യപ്പേപ്പറുകള്‍ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് അയയ്ക്കും. പരീക്ഷ കഴിഞ്ഞ ശേഷം മാത്രമാണ് പിഎസ്‌സി ഉ്‌ദ്യോഗസ്ഥര്‍ ചോദ്യപ്പേപ്പര്‍ കാണുന്നത്. അതിനാല്‍ ചോദ്യപ്പേപ്പറില്‍ തെറ്റ് കടന്നു കൂടിയാല്‍ പരീക്ഷയ്ക്ക് മുന്‍പ് തിരുത്താന്‍ കഴിയില്ല എന്നും പിഎസ്‌സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു.
‘ കാഫിര്‍’ എന്ന് അറിയപ്പെടുന്നതാര് എന്നായിരുന്നു പിഎസ്‌സിയുടെ വിവാദചോദ്യം. കളത്തിങ്കല്‍ മുഹമ്മദ്, തൈക്കാട് അയ്യ, വക്കം മൗലവി, കുമാര ഗുരു എന്നിവരില്‍ നിന്നാണ് ഉത്തരം തെരഞ്ഞെടുക്കേണ്ടിയിരുന്നത്. പിഎസ്‌സി പരിശീലന കേന്ദ്രങ്ങള്‍ പുറത്തുവിട്ട സൂചികയിലെ ഉത്തരം വക്കം മൗലവി എന്നാണ്. കാഫിര്‍ എന്നത് അനഭിമതരായവരെ വിളിക്കുന്ന അറബിക് പദമാണ്. ഇസ്ലാം മതത്തിന് അനഭിമതരായവരെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്.

എസ്‌ഐ ടെസ്റ്റിനുള്ള എഴുത്തു പരീക്ഷയില്‍ അബദ്ധം നിറഞ്ഞ ചോദ്യം വന്നതോടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. കേരളത്തിലെ നവോത്ഥാന നായകരില്‍ പ്രമുഖനായ വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയെ അപമാനിക്കുകയാണ് പിഎസ്‌സി ചെയ്തത് എന്നായിരുന്നു വക്കം മൗലവി ഫൗണ്ടേഷന്‍ പ്രവര്‍ത്തകരുടെ നിലപാട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ചോദ്യകര്‍ത്താവിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും വക്കം മൗലവി ഫൗണ്ടേഷന്‍
ആവശ്യപ്പെട്ടിരുന്നു. വക്കം മൗലവിയെ അപമാനിച്ചതിനെതിരെ പിഎസ്‌സിയെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് വിവാദ ചോദ്യം പിന്‍വലിക്കാനും ചോദ്യകര്‍ത്താവിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാനും പിഎസ്‌സി തീരുമാനിച്ചത്. വിവാദചോദ്യം സംബന്ധിച്ച് കൈരളിന്യൂസ്ഓണ്‍ലെനാണ് വാര്‍ത്ത പുറത്തുവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News