തൃശൂർ: തൃശൂർ കുട്ടനെല്ലൂരിൽ ഔഷധിയുടെ ആസവാരിഷ്ട നിർമാണശാലയ്ക്ക് കെട്ടിടം നിർമ്മിച്ചത് ചട്ടങ്ങൾ മറികടന്നെന്ന് രേഖകൾ. ഉദ്ഘാടനം കഴിഞ്ഞ് ഏഴ് മാസം പിന്നിടുമ്പോഴും പെർമിറ്റ് ഇല്ലാതെയാണ് ആസവാരിഷ്ട നിർമാണ ശാല പ്രവർത്തിക്കുന്നത്. പീപ്പിൾ ടിവി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.
കുട്ടനെല്ലൂരിലെ ഔഷധി ക്യാമ്പസിനുള്ളിലാണ് സെൻറർ ഓഫ് എക്‌സലൻസ് ഫോർ ആയുർവേദിക് ഫാർമസ്യൂട്ടിക്കൽസ് എന്ന പേരിൽ ആസവാരിഷ്ട നിർമ്മാണശാല നിർമ്മിച്ചത്. പ്രത്യേക പദ്ധതിയായി രൂപകൽപ്പന ചെയ്ത യൂണിറ്റിന്റെ ഉദ്ഘാടനം ഈ വർഷം ഫെബ്രുവരിയിൽ മുഖ്യമന്ത്രിയാണ് നിർവ്വഹിച്ചത്. ഉദ്ഘാടന സമയത്ത് ലഭിച്ച വിവരാവകാശ രേഖ പ്രകാരം കെട്ടിട നിർമ്മാണത്തിനുള്ള അനുമതി പോലുമില്ലാതെയാണ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്. എന്നാൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ആസവാരിഷ്ട നിർമാണ ശാലയ്ക്ക് ഏഴ് മാസം പിന്നിടുമ്പോഴും പെർമിറ്റ് പോലും ലഭിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്
യൂണിറ്റ് പ്രവർത്തനം ആരംഭിച്ച ശേഷമാണ് അധികൃതർ വൈദ്യുതി വകുപ്പിൽ അനുമതിക്കായി അപേക്ഷിച്ചത്, എന്നാൽ ഇതുവരെ അനുമതി ലഭിച്ചില്ലെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏഴ് മാസമായി വൈദ്യുതി വകുപ്പിനെ അറിയിക്കാതെയാണ് പുതിയ യൂണിറ്റിൽ യന്ത്രങ്ങൾ പ്രവർത്തിപ്പിച്ചതെന്ന് വ്യക്തം. കോർപ്പറേഷൻ ടൗൺ പ്ലാനറിൽ നിന്നുള്ള അനുമതിയില്ലാതെയാണ് ഇപ്പോഴും ആസവാരിഷ്ട നിർമാണ ശാല പ്രവർത്തിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here