ദില്ലി: ദില്ലിയിൽ ആട്ടിൻപാലിനും പപ്പായ ഇലക്കും വൻവിലക്കയറ്റം. ആട്ടിൻപാലും പപ്പായഇലകളും ഡെങ്കിപ്പനിക്കുള്ള ഉത്തമ ഔഷധമാണെന്ന വാർത്തകൾ പ്രചരിച്ചതോടെയാണ് ഇത്.
35-40 രൂപയ്ക്ക് വിറ്റിരുന്ന ആട്ടിൻപാലിന് ഇപ്പോൾ 1200 മുതൽ 1600 രൂപയ്ക്കാണ് കർഷകർ വിൽക്കുന്നത്. ഇത് മാർക്കറ്റിൽ എത്തുമ്പോഴേക്കും 2000ത്തിന് മുകളിലാണ് വില. ആടുകൾക്കും നാൽപതിനായിരം രൂപ വരെയാണ് ഇപ്പോഴത്തെ വില. പപ്പായ ഇലകൾക്ക് 500 മുതൽ 600 വരെയാണ് വില.
ആട്ടിൻപാലും, പപ്പായ ഇലകളും, കരിക്കും കഴിക്കുന്നത് രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും ഡെങ്കിയെ പ്രതിരോധിക്കാൻ ആകുമെന്നുമാണ് വാർത്തകൾ പ്രചരിക്കുന്നത്. അതിനാൽ തലസ്ഥാനത്ത് ആട്ടിൻപാൽ കിട്ടാത്ത അവസ്ഥയാണ്. ഇതോടെ ബ്ലാക്കിന് ആശുപത്രികളിൽ ആട്ടിൻപാൽ വിൽക്കുന്നവരും സജീവമാകുകയാണ്. എന്നാൽ ഇതു സംബന്ധിച്ച് ശാസ്ത്രീയമായ അടിത്തറയൊന്നുമില്ലെന്ന് ഡോക്ടർമാർ പ്രതികരിച്ചു.
അതേസമയം, അഞ്ച് വർഷത്തിനിടയിലെ ഏറ്റവും വലിയ പനിപിടിയിലാണ് രാജ്യതലസ്ഥാനം. രണ്ടാഴ്ച്ചയ്കകം 2000ഓളം പേരെ ഡെങ്കിപ്പനി ബാധിച്ച് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് കുട്ടികൾ അടക്കം 15 പേർ ഇതുവരെ മരിച്ചതായാണ് ഔദ്യോഗിക വിവരങ്ങൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here