ഫോര്‍ട്ട്‌കൊച്ചി ബോട്ടപകടം; ജുഡീഷ്യല്‍ അന്വേഷണ ആവശ്യം മേയര്‍ പരിഗണിച്ചില്ല; മേയറെ ഉപരോധിച്ചു; ഇടതുപക്ഷ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കുന്നു

kchi-cover

കൊച്ചി: നിരവധി പേരുടെ മരണത്തിനിടയാക്കിയ ഫോര്‍ട്ട് കൊച്ചി ബോട്ടപകടത്തെക്കുറിച്ചു ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ഇടതുപക്ഷ അംഗങ്ങളുടെ ആവശ്യം അംഗീകരിക്കാന്‍ മേയര്‍ തയാറായില്ല. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ മേയറെ ഉപരോധിച്ചതോടെ യോഗം തടസപ്പെട്ടു. ഐക്യദാര്‍ഢ്യവുമായി ഇടതുപക്ഷ പ്രവര്‍ത്തകര്‍ കോര്‍പറേഷന്‍ ഓഫീസിനു മുന്നില്‍ രാത്രിയിലും തുടര്‍ന്നു. പ്രതിഷേധിച്ച ഇടതുപക്ഷ പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുന്നു.

ഇന്നുച്ചകഴിഞ്ഞു ചേര്‍ന്ന കോര്‍പറേഷന്‍ യോഗത്തിലാണ് സംഭവം. സ്മാര്‍ട് സിറ്റിയെക്കുറിച്ചു മാത്രം ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചതെന്നായിരുന്നു മേയറുടെ നിലപാട്. ബോട്ടപകടം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടപ്പോള്‍ മറ്റൊന്നും അജന്‍ഡയില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി മേയര്‍ യോഗം അവസാനിപ്പിക്കാന്‍ ശ്രമി്ക്കുകയായിരുന്നു. തുടര്‍ന്നാണ് ഇടതുപക്ഷ അംഗങ്ങള്‍ മേയറെ ഉപരോധിച്ചത്.

കാര്യം അറിഞ്ഞു കൂടുതല്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ കോര്‍പറേഷന്‍ ഓഫീസിലേക്ക് എത്തി. ഇവര്‍ ഓഫീസിനു മുന്നില്‍ തടിച്ചുകൂടി മുദ്രാവാക്യം വിളിച്ചതോടെ കൂടുതല്‍ പോലീസ് എത്തി പ്രതിഷേധക്കാരെ നീക്കം ചെയ്യാന്‍ ശ്രമിച്ചു. ജുഡീഷ്യല്‍ അന്വേഷണമില്ലാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍.

ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തത്തെക്കുറിച്ചു കൃത്യവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യപ്പെട്ടു എല്‍ഡിഎഫിന്റെ സത്യഗ്രഹ സമരം നടക്കുകയാണ്. അതിനിടയിലാണ് ഇന്നു കോര്‍പറേഷന്‍ യോഗം ചേര്‍ന്നത്. ഈ യോഗത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം ചര്‍ച്ചയാകുമെന്നായിരുന്നു സൂചനയെങ്കിലും മേയര്‍ വിസമ്മതിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here