കോഴിക്കോട്: സ്വാശ്രയ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലിംലീഗ് രംഗത്ത്. സര്‍ക്കാരിന് എല്ലാ മാനേജ്‌മെന്റുകളോടും ഒരേനിലപാട് ആയിരിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. ഒരു മാനേജ്‌മെന്റിനോട് ഒരു നീതി, മറ്റൊരാളോട് മറ്റൊരു നീതി എന്ന രീതിയില്‍ തരംതിരിവ് കാണിക്കാന്‍ പാടില്ല. പ്രവേശനവും ഫീസ് ഘടനയും ഏകോപിപ്പിക്കണം. 50:50 എന്ന സീറ്റ് ഘടന സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും മജീദ് വ്യക്തമാക്കി. കോഴിക്കോട്ട് ചേരുന്ന ന്യൂനപക്ഷ കമ്മീഷന്‍ യോഗത്തിലാണ് മജീദ് സര്‍ക്കാരിനെതിരെ രംഗത്തുവന്നത്. ഇക്കാര്യത്തില്‍ സമസ്തയുടെ നിലപാടിന് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയാണ് മജീദ് ചെയ്തിരിക്കുന്നത്.
അതേസമയം ന്യൂനപക്ഷ കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മാനേജ്‌മെന്റുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് കമ്മീഷന്‍ നടത്തിയത്. മാനേജ്‌മെന്റുകള്‍ നടത്തുന്നത് കച്ചവടം ആണെന്നായിരുന്നു കമ്മീഷന്‍ ചെയര്‍മാന്‍ വീരാന്‍കുട്ടി വിമര്‍ശിച്ചത്. പാവങ്ങള്‍ക്കും പഠിക്കണം. പണമുള്ളവന്‍ മാത്രം പഠിച്ചാല്‍ പോരെന്നും കമ്മീഷന്‍ വിമര്‍ശിച്ചു. യോഗം ചേരുന്നതിന് മുന്നോടിയായി നടത്തിയ ആമുഖ പ്രസംഗത്തിലാണ് കമ്മീഷന്‍ ഈ വിമര്‍ശനം ഉന്നയിച്ചത്.
സര്‍ക്കാര്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളോട് മാത്രം നീതി കാണിക്കുന്നു എന്ന സമസ്തയുടെ അതേ നിലപാട് തന്നെയാണ് ലീഗിനും ഉള്ളതെന്ന് മജീദിന്റെ പ്രസ്താവനയില്‍ വ്യക്തമാണ്. ഇന്ന് സുപ്രഭാതം പത്രത്തിലെ മുഖപ്രസംഗത്തിലാണ് സര്‍ക്കാരിന തെിരെ ആഞ്ഞടിച്ച് സമസ്ത രംഗത്തെത്തിയത്.
സ്വാശ്രയ പ്രവേശനത്തിൽ സർക്കാരിന് ഇരട്ട നീതിയെന്ന് സമസ്ത; മുഖ്യമന്ത്രി ഒരു സമുദായത്തിന്റെ മാത്രമാകുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here