സിസ്റ്റർ അമലയുടെ കൊലപാതകം; പ്രതി കാസർഗോഡ് സ്വദേശി സതീഷ് ബാബുവെന്ന് പൊലീസ്‌

കോട്ടയം: പാലാ ലിസ്യൂ കർമലീത്താ മഠത്തിലെ സിസ്റ്റർ അമലയെ കൊലപ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞെന്ന് അന്വേഷണസംഘം. കാസർഗോഡ് സ്വദേശി സതീഷ് ബാബുവാണ് അമലയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവം മോഷണശ്രമത്തിനിടെയല്ലെന്ന് ദക്ഷിണ മേഖലാ എഡിജിപി കെ. പത്മകുമാർ അറിയിച്ചു. ഇയാളെ ഒളിവിലാണെന്നും പിടികൂടാനുള്ള ശ്രമം ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

മഠങ്ങൾ കേന്ദ്രീകരിച്ച് അക്രമം നടത്തുന്ന ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി. മൊബൈൽ ഫോൺ ടവറുകൾ നോക്കിയാണ് പ്രതി തിരിച്ചറിഞ്ഞത്. കൊലപാതകത്തിന് ശേഷം ഇയാൾ പാലായിൽ തന്നെയുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഈ മാസം 17നാണ് 69കാരിയായ സിസ്റ്റർ അമലയെ മഠത്തിനുള്ളിൽ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൺവെട്ടികൊണ്ടുളള അടിയേറ്റാണ് അമല കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തലയ്ക്ക് പിന്നിൽ കട്ടിയുള്ള വസ്തുകൊണ്ട് ശക്തമായ അടി കിട്ടിയിരുന്നെന്നും ഇതിന്റെ ആഘാതത്തിലാണ് മരണം സംഭവിച്ചതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മഠത്തിലെ സ്‌റ്റെയർകെയ്‌സിന് അടിയിൽ നിന്ന് രക്തക്കറയോട് കൂടിയ മൺവെട്ടി പൊലീസ് കണ്ടെത്തിയിരിക്കുന്നു.

സംഭവ ദിവസം മഠത്തിന്റെ താഴത്തെ നിലയിലെ ഇരുമ്പ് ഗ്രില്ലിന്റെ പൂട്ട് രണ്ടുതവണ തകർത്തതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. കോട്ടയം എസ്.പി എസ്. സതീഷ് ബിനോയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here