കന്യാസ്ത്രീയുടെ കൊലപാതകം; പ്രതി സതീഷ് ബാബു ഹരിദ്വാറിൽ പിടിയിൽ

കോട്ടയം: പാലാ ലിസ്യൂ കർമലീത്താ മഠത്തിലെ സിസ്റ്റർ അമലയെ കൊലപ്പെടുത്തിയ കേസിൽ പ്രതി സതീഷ് ബാബു പിടിയിൽ. ഹരിദ്വാറിലെ ആശ്രമത്തിൽ നിന്ന് ഇന്നലെ രാത്രി 8.15ഓടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. കേരളാ പൊലീസിന്റെ നിർദ്ദേശപ്രകാരം ഉത്തരാഖണ്ഡ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പഴ്‌സ് കളവുപോയെന്നു പറഞ്ഞ് രണ്ടു ദിവസം മുൻപാണ് ഇയാൾ ആശ്രമത്തിലെത്തിയത്. ഇയാളെ സംബന്ധിച്ച വിവരങ്ങൾക്ക് ആശ്രമം അധികൃതർ സതീഷ് ബാബുവിന്റെ സഹോദരന് മൊബൈൽ വഴി സന്ദേശം അയച്ചിരുന്നു. പ്രതിയുടെ അടുത്ത ബന്ധുക്കളുടെ മൊബൈൽ ഫോണുകൾ അന്വേഷണസംഘം നിരീക്ഷിച്ചു വരികയായിരുന്നു. അങ്ങനെയാണ് കേരള പോലീസിനു ഇയാളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. തുടർന്ന് സംഘം പ്രതിയുടെ ചിത്രങ്ങൾ ആശ്രമത്തിലേക്ക് അയച്ചു കൊടുത്തു. ചിത്രം പരിശോധിച്ച് സതീഷ് ബാബുവാണെന്ന് വ്യക്തമായ ശേഷമാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കാസർഗോഡ് സ്വദേശിയായ സതീഷ് ബാബുവാണ് അമലയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഒളിവിലായിരുന്ന ഇയാളെന്നും പിടികൂടാനുള്ള ശ്രമം ആരംഭിച്ചെന്നും എഡിജിപി പത്മകുമാർ പറഞ്ഞിരുന്നു. മഠങ്ങൾ കേന്ദ്രീകരിച്ച് അക്രമം നടത്തുന്ന ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി. മൊബൈൽ ഫോൺ ടവറുകൾ നോക്കിയാണ് പ്രതി തിരിച്ചറിഞ്ഞത്. കൊലപാതകത്തിന് ശേഷം ഇയാൾ പാലായിൽ തന്നെയുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഈ മാസം 17നാണ് 69കാരിയായ സിസ്റ്റർ അമലയെ മഠത്തിനുള്ളിൽ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൺവെട്ടികൊണ്ടുളള അടിയേറ്റാണ് അമല കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തലയ്ക്ക് പിന്നിൽ കട്ടിയുള്ള വസ്തുകൊണ്ട് ശക്തമായ അടി കിട്ടിയിരുന്നെന്നും ഇതിന്റെ ആഘാതത്തിലാണ് മരണം സംഭവിച്ചതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മഠത്തിലെ സ്‌റ്റെയർകെയ്‌സിന് അടിയിൽ നിന്ന് രക്തക്കറയോട് കൂടിയ മൺവെട്ടി പൊലീസ് കണ്ടെത്തിയിരിക്കുന്നു.

സംഭവ ദിവസം മഠത്തിന്റെ താഴത്തെ നിലയിലെ ഇരുമ്പ് ഗ്രില്ലിന്റെ പൂട്ട് രണ്ടുതവണ തകർത്തതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. കോട്ടയം എസ്.പി എസ്. സതീഷ് ബിനോയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News