മുസഫർനഗർ: 2013ലെ മുസഫർനഗർ കലാപത്തിന് പിന്നിൽ ബിജെപിക്കും, സമാജ്‌വാദി പാർട്ടിക്കും പങ്കുണ്ടെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. കലാപത്തിന് പിന്നിൽ ഇരു പാർട്ടികളിലെയും പ്രാദേശിക നേതാക്കൾ പങ്കെടുത്തിട്ടുണ്ടെന്ന് റിട്ട. ജസ്റ്റിസ് വിഷ്ണു സഹായി അധ്യക്ഷനായ ജുഡിഷ്യൽ കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കുറ്റക്കാരാണ്. കലാപം തടയുന്നതിൽ പൊലീസ് ഉദ്യോഗസ്ഥർ പരാജയപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
അന്തിമ റിപ്പോർട്ട് ഇന്നലെ ഗവർണർ റാം നായിക്കിന് സമർപ്പിച്ചിരുന്നു. സാമുദായിക സംഘർഷത്തിനിടയാക്കിയ വീഡിയോ അപ്ലോഡ് ചെയ്തുവെന്ന് കുറ്റത്തിന് ബി.ജെ.പി എംഎൽഎ സഞ്ചിത് സിങ് അടക്കമുള്ളവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2013 ഓഗസ്റ്റിലുണ്ടായ കലാപത്തിൽ 60ഓളം പേർ കൊല്ലപ്പെട്ടിരുന്നു. നാൽപ്പതിനായിരത്തിലേറെ പേർക്ക് വീടുകൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു. കലാപത്തിൽ പങ്കുണ്ടെന്ന് കരുതുന്ന 1481 പേരെയാണ് അറസ്റ്റ് ചെയ്തിരുന്നത്.
അതേസമയം, ബിജെപിക്ക് എതിരെ ഉയർന്ന ആരോപണങ്ങൾ ബിജെപി ഉത്തർപ്രദേശ് മേധാവി ലക്ഷമികാന്ത് നിഷേധിച്ചു. കലാപത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും ഈ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് അന്തിമമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here