ഹജ്ജ് കർമത്തിനിടെ മിനായിലുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെയും പരുക്കേറ്റവരുടെയും പേരും അഡ്രസും ഇന്ത്യൻ ഹജ്ജ് മിഷൻ പുറത്തുവിട്ടു. ഒൻപത് ഗുജറാത്തികളും രണ്ടു തമിഴ്‌നാട്, ഝാർഖണ്ഡ് സ്വദേശികളും ഒരു മഹാരാഷ്ട്രകാരനുമാണ് മരിച്ചതെന്നാണ് പട്ടികയിൽ പറയുന്നത്. മലയാളികൾ മരിച്ചതായി ഹജ്ജ് മിഷന്റെ പട്ടികയിൽ പറയുന്നില്ല.
പരുക്കേറ്റവരുടെ പട്ടികയിൽ ഒരു മലയാളി മാത്രമാണുള്ളത്. ആയിശുമ്മ മര്യാദൻ എന്ന സ്ത്രീയുടെ പേരു മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ലക്ഷദ്വീപ് സ്വദേശിയായ റലിയദ്ദ് പക്കിയോദക്കും പരുക്കേറ്റിട്ടുണ്ട്.
നേരത്തെ മലപ്പുറം ചേലമ്പ്ര സ്വദേശി അബ്ദുറഹ്മാൻ (51), പാലക്കാട് കണ്ണമ്പുറം സ്വദേശി മൊയ്തീൻ അബ്ദുൾ ഖാദർ എന്നിവരാണ് മരിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. കോട്ടയം അതിരമ്പുഴ സ്വദേശി സക്കീബ്, കാവുങ്ങൽ അബൂബക്കർ ബീരാൻ കോയ എന്നിവർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇവരുടെ പേരും ഹജ്ജ് മിഷന്റെ പട്ടികയിൽ ഇല്ല.
അതേസമയം, ദുരന്തത്തിൽ ഇതുവരെ 717 മരിച്ചതായി സ്ഥരീകരിച്ചു. 863 പേർക്ക് പരുക്കേറ്റു. ഇന്നലെ സുഖുൽ അറബ് റോഡിനും കിംഗ് ഫഹദ് റോഡിനും ഇടയിൽ ഇരുനൂറ്റി നാലാം നമ്പർ തെരുവിലാണ് അപകടമുണ്ടായത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിന് സൗദി ഭരണകൂടം ഉത്തരവിട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here