റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പണം കണ്ടെത്താന്‍ പതിമൂന്നുകാരനെ തട്ടിക്കൊണ്ടുപോയി കൊന്നു

ദില്ലി: റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പോകാന്‍ പണം കണ്ടെത്താന്‍ പതിമൂന്നുകാരനായ സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ പതിനേഴു വയസുള്ള ആണ്‍കുട്ടിയും പെണ്‍കുട്ടിയും അറസ്റ്റില്‍. ഡാന്‍സ് ട്രൂപ്പില്‍ ഒപ്പമുള്ള കുട്ടിയെയാണ് ഇരുവരും തന്ത്രപൂര്‍വം തട്ടിക്കൊണ്ടുപോയി കഴുത്തുഞെരിച്ചു കൊന്നത്. ഇന്നലെയാണ് ഇരുവരും പിടിയിലായത്.

സെപ്റ്റംബര്‍ പതിനാറിനാണ് ഇരുവരും സപ്‌നേഷ് എന്ന പതിമൂന്നുകാരനെ തട്ടിക്കൊണ്ടുപോയത്. മുംബൈയില്‍ നടക്കുന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ അറുപതിനായിരം രൂപ കണ്ടെത്താനായിരുന്നു ഇത്. ഒരു പരിപാടി കാണാന്‍ പോകുന്നുവെന്നു പറഞ്ഞാണ് ഇരുവരും സപ്‌നേഷിനെ ഒപ്പം കൂട്ടിയത്. പിന്നീട് ഇവര്‍ ഉത്തരാഖണ്ഡിലേക്കു പോയി. അവിടെ ഒരു സുഹൃത്തിന്റെ വീട്ടില്‍ താമസിച്ച മൂവരും പിറ്റേന്ന് തൊട്ടടുത്തുള്ള മലമുകളിലേക്കു പോയാണ് സപ്‌നേഷിനെ കഴുത്തുഞെരിച്ചു കൊന്നത്. മൃതദേഹം മലഞ്ചേരിവില്‍ തള്ളുകയും ചെയ്തു.

സപ്‌നേഷിനെ തട്ടിക്കൊണ്ടുപോയതിനു പിന്നാലെ ഇരുവരും പിതാവിനെ വിളിച്ച് അറുപതിനായിരം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. സപ്‌നേഷിനെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ദില്ലിയില്‍ തിരിച്ചെത്തുകയും വീണ്ടും പിതാവിനെ വിളിക്കുച്ചു മോചനദ്രവ്യം ആവശ്യപ്പെടുകയുമായിരുന്നു. ജയ്താപൂര്‍ സ്വദേശിയായ ഒരാളുടെ പേരില്‍ വ്യാജരേഖകള്‍ ഉപയോഗിച്ചു സംഘടിപ്പിച്ച സിം കാര്‍ഡ് ഉപയോഗിച്ചാണ് ഇവര്‍ സപ്‌നേഷിന്റെ പിതാവിനെ വിളിച്ചത്. അദ്ദേഹം പൊലിസിനു നല്‍കിയ വിവരമനുസരിച്ച് മൊബൈലിന്റെ ടവര്‍ ലൊക്കേഷന്‍ നോക്കിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News