കൊട്ടാരക്കരയില്‍ കോണ്‍ഗ്രസുകാര്‍ ഗ്രൂപ്പ്തിരിഞ്ഞു തമ്മിലടിച്ചു; നടുറോഡില്‍ അടികൂടിയ നിരവധി എ, ഐ ഗ്രൂപ്പുകാര്‍ ആശുപത്രിയില്‍

കൊട്ടാരക്കര: കൊട്ടാരക്കരപട്ടണത്തില്‍ കോണ്‍ഗ്രസ് എ ഐ ഗ്രൂപ്പുകാര്‍ ഏറ്റുമുട്ടി. നിരവധി പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. ഇന്നലെ വൈകിട്ടാണ് സംഭവം. കഴിഞ്ഞ ദിവസം കൊടിക്കുന്നില്‍ സുരേഷ് എംപിയെ അനുകൂലിക്കുന്ന കെഎസ് യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍കലാശിച്ചത്.

വെള്ളിയാഴ്ചയായിരുന്നു കൊട്ടാരക്കര റൂറല്‍ എസ്.പി ഓഫീസിലേക്കുള്ള മാര്‍ച്ച്. പൊലീസിനെതിരെയാണ് മാര്‍ച്ച് സംഘടിപ്പിച്ചതെങ്കിലും പ്രസംഗങ്ങളില്‍ ഉടനീളം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തി. ഇത് ഐ വിഭാഗം പ്രവര്‍ത്തകരെ ചൊടിപ്പിച്ചു. ഇതിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് ഐ വിഭാഗം പ്രവര്‍ത്തകര്‍ കൊട്ടാരക്കര പട്ടണത്തില്‍ പ്രകടനം നടത്തി. ഈ വിവരം അറിഞ്ഞ് കെ.എന്‍.എസ് ജംഗ്ഷനില്‍ എ ഗ്രൂപ്പ് പ്രവര്‍ത്തകരും സംഘടിച്ചു നിന്നിരുന്നു. പ്രകടനം ഇവര്‍ക്കരികിലെത്തിയതും സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു.

kottarakkara-hosp

ഉന്തു തള്ളും അടിപിടിയുമുണ്ടായി. പൊലീസ് വളരെ പണിപ്പെട്ടാണ് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചത്. പരിക്കേറ്റ ഐ വിഭാഗക്കാരെ താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോള്‍ ഇവിടെ ഉണ്ടായിരുന്ന മറു വിഭാഗം പ്രവര്‍ത്തകര്‍ ഇവിടെ വച്ചും മര്‍ദ്ദിച്ചു. എ ഗ്രൂപ്പുകാരും പരിക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്

ഇരു വിഭാഗങ്ങളും തമ്മില്‍ ഉണ്ടായ അടിപിടിയില്‍ പത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ പുലമണ്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് മുന്നില്‍ സംഘടിക്കുകയും ദേശീയ പാത ഉപരോധിക്കുകയും ചെയ്തു. ഏറെ നേരം ഗതാഗതതടസം ഉണ്ടാക്കിയ ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഏറെ നാളായി ഇരു വിഭാഗവും തമ്മില്‍ സ്വരച്ചേര്‍ച്ചക്കുറവുണ്ടെങ്കിലും പരസ്യമായ അക്രമങ്ങളിലേക്ക് തിരിയുന്നത് ഇപ്പോഴാണ്. കൊടിക്കുന്നില്‍ സുരേഷ് അനുയായികളും ഐ ഗ്രൂപ്പുകാരും തമ്മില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി തുടരുന്ന ഗ്രൂപ്പ് പോരാണ് യുവാക്കളിലേക്കും
പരിഹരിക്കാന്‍ കഴിയാത്ത വിധം വ്യാപിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here