ലുധിയാന: സിഖ് രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 83 വയസുകാരൻ നടത്തുന്ന മരണം വരെ നിരാഹാര സമരം 254 ദിവസം പിന്നിട്ടു. പഞ്ചാബ് ഹസൻപൂരിലെ ബാപ്പു സൂരത്ത് സിംഗ് എന്ന സാമൂഹ്യ പ്രവർത്തകനാണ് തടവ് കാലാവധി കഴിഞ്ഞ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്നത്. 2015 ജനുവരി 16നാണ് ബാപ്പു നിരാഹാരസമരം ആരംഭിച്ചത്.
സിഖ് തടവുകാരിൽ ഭൂരിഭാഗവും 15 മുതൽ 20 വർഷത്തിലധികം തടവിൽ കഴിഞ്ഞവരാണ്. പൊലീസിന്റെ സഹായത്തോടെ പഞ്ചാബ് സർക്കാർ സമരത്തെ പരാജയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് ബാപ്പുവിനൊപ്പമുള്ളവർ പറയുന്നു. സമരം പ്രഖ്യാപിച്ചതോടെ ബാപ്പുവിന്റെ കുടുംബത്തെയും പൊലീസ് വെറുതെ വിട്ടില്ല. യുഎസിൽ നിന്ന് നാട്ടിലെത്തിയ മകൻ രവീന്ദർ സിംഗിനെ രണ്ട് മാസത്തോളം പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചെന്നും ഇവർ പറയുന്നു.
സൂരത്ത് സിംഗിന്റെ ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്നാണ് പഞ്ചാബ് പൊലീസ് മേധാവി പറയുന്നത്. തടവിലുള്ള പലരുടെയും വിചാരണ നടക്കുന്നതെയുള്ളുവെന്നും അതുകൊണ്ട് ബാപ്പുവിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം. നിലവിൽ പഞ്ചാബ് പൊലീസിന്റെ കരുതൽ തടങ്കലിലാണ് ബാപ്പു. ആരോഗ്യനില തകരാറിലാകുമെന്ന് തോന്നുമ്പോൾ പൊലീസ് ബലമായി ബാപ്പുവിനെ ആശുപത്രിയിലെത്തിച്ച് ഭക്ഷണം ട്യൂബ് വഴി ശരീരത്തിലെത്തിക്കും. കഴിഞ്ഞ ദിവസം രാത്രിയും പൊലീസ് ബാപ്പുവിനെ ലുധിയാന ആശുപത്രിയിൽ എത്തിച്ച് ഭക്ഷണം കഴിപ്പിച്ചു.
അതേസമയം, പൊലീസിന്റെ വാദങ്ങൾ നിലനിൽക്കുന്നതല്ലെന്നാണ് നിയമവിദഗ്ദർ പറയുന്നത്. 15 മുതൽ 20 വർഷം വരെ തടവിൽ കഴിഞ്ഞവരെ പുറത്ത് വിടുന്നതിൽ എന്താണ് തെറ്റെന്ന് ഇവർ ചോദിക്കുന്നു. തന്റെ ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ബാപ്പു കത്തയച്ചെങ്കിലും അതിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും ബന്ധുക്കൾ പറയുന്നു.
#freesikhpoliticalprisoners #bapusuratsingh
Posted by Sikh Channel on Sunday, May 31, 2015
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here