കൊച്ചി: ബ്ലൂ ബ്ലാക്ക്‌മെയിൽ കേസ് പ്രതി ബിന്ദ്യാസ് തോമസിന്റെ സുഹൃത്തിനെ കേസിൽ നിന്നൊഴിവാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് വെളിപ്പെടുത്തൽ. ബ്ലൂ ബ്ലാക്ക്‌മെയിൽ കേസിൽ ജാമ്യത്തിൽ കഴിയുന്ന ബിന്ദ്യാസ് തോമസാണ് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയത്. കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥർ പ്രമുഖ വ്യവസായികളിൽ നിന്നും ലക്ഷങ്ങൾ കോഴ വാങ്ങിയെന്നും ബിന്ദ്യാസ് പീപ്പിൾ ടിവിയോട് വെളിപ്പെടുത്തി.
സുഹൃത്തായ റലാഷിന്റെ കാറിൽ നിന്നാണ് തന്നെ അറസ്റ്റ് ചെയ്തതെങ്കിലും റലാഷിനെ കേസിൽ നിന്ന് അന്വേഷണോദ്യോഗസ്ഥർ ഒഴിവാക്കി. ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയാണ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അന്നത്തെ എറണാകുളം നോർത്ത് സിഐ റലാഷിനെ കേസിൽ നിന്ന് ഒഴിവാക്കിയത്. റലാഷിനെ കേസിൽ നിന്ന് ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ പിഎ ഉൾപ്പെടെയുള്ള സ്റ്റാഫംഗങ്ങൾ അന്വേഷണോദ്യോഗസ്ഥരിൽ സമ്മർദ്ദം ചെലുത്തിയെന്നും ബിന്ദ്യാസ് വെളിപ്പെടുത്തി.
ബ്ലാക്ക്‌മെയിൽ കേസിൽ പ്രതിചേർക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രമുഖ വ്യവസായികളിൽ നിന്നും ഉന്നത പോലീസുദ്യോഗസ്ഥൻ ഉൾപ്പടെയുള്ളവർ പണവും സ്വർണ്ണ നാണയവും വാങ്ങി. ഇതിന്റെ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നും ബിന്ദ്യാസ് പറഞ്ഞു.
ഡിസംബറിൽ തന്റെ വിവാഹമാണെന്നും തിരുവനന്തപുരം സ്വദേശി ഷൈജുവാണ് വരനെന്നും ബിന്ദ്യാസ് പറഞ്ഞു. കല്യാണത്തോടനുബന്ധിച്ച് താൻ ഹിന്ദുമതം സ്വീകരിക്കുന്നതായും എന്നാൽ പേര് മാറ്റുന്നില്ലെന്നും ബിന്ദ്യാസ് പീപ്പിൾ ടിവിയോട് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here