ദില്ലി: ഗാർഹിക പീഡനക്കേസിൽ ആംആദ്മി നേതാവും ഡൽഹി മുൻ നിയമമന്ത്രിയുമായ സോംനാഥ് ഭാരതി കീഴടങ്ങി. സോംനാഥ് ഭാരതിയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തളളിയിരുന്നു. തുടർന്ന് വൈകിട്ട് ആറുമണിക്ക് മുൻപ് കീഴടങ്ങണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
ഗാർഹിക പീഡനക്കേസിൽ ഭാര്യ നൽകിയ പരാതിയിൽ സോംനാഥിന്റെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം ദില്ലി ഹൈക്കോടതിയും തള്ളിയിരുന്നു. തുടർന്നാണ് സോംനാഥ് ഒളിവിൽപോയത്. ഓഫീസിലും വസതിയിലും പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
ഗാർഹിക പീഡനവും കൊലപാതകശ്രമവും ആരോപിച്ചാണ് സോംനാഥിന്റെ ഭാര്യ ലിപിക കേസ് നൽകിയത്. തന്നെ ശാരീരികമായും മാനസികമായും ഭാരതി പീഡിപ്പിച്ചെന്നും കൊലപ്പെടുത്താൻ ശ്രമിച്ചെന്നും ലിപിക വ്യക്തമാക്കിയിരുന്നു. ഭാര്യ ഗർഭിണിയായിരുന്നപ്പോൾ പട്ടിയെ അഴിച്ചുവിട്ടു എന്ന ആരോപണത്തെ സോംനാഥ് ഭാരതി നേരത്തെ നിഷേധിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here