ദില്ലി: ‘വീട്ടിലെ ഫ്രിഡ്ജിലുണ്ടായിരുന്ന ഇറച്ചി ബീഫ് അല്ലെന്ന് ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞാൽ, എന്റെ ബാപ്പയുടെ ജീവൻ തിരിച്ചു തരാൻ അവർക്ക് സാധിക്കുമോ?’ ബീഫ് കഴിച്ചെന്ന് ആരോപിച്ച് ദില്ലിയിൽ ജനക്കൂട്ടം തല്ലിക്കൊന്ന മുഹമ്മദിന്റെ മകൾ സാജിതയാണ് ഇക്കാര്യം ചോദിക്കുന്നത്. ‘എനിക്ക് പിതാവിനെ നഷ്ടപ്പെട്ടു. ഇനി സഹോദരനെ കൂടി നഷ്ടപ്പെടാൻ ആവില്ല’ അവന്റെ ജീവന് രക്ഷിക്കാൻ എന്തെങ്കിലും ചെയ്യുവെന്നാണ് 18കാരിയായ ഈ പെൺകുട്ടിക്ക് തന്റെ ചുറ്റിനുമുള്ളവരോട് ആവശ്യപ്പെടാനുള്ളത്.
ഇന്നലെ രാത്രിയാണ് ബീഫ് കഴിച്ചെന്ന് ആരോപിച്ച് മുഹമ്മദിനെ ജനക്കൂട്ടം തല്ലികൊന്നത്. ദില്ലി ഉത്തർപ്രദേശ് അതിർത്തിയായ ദാദ്രിയിലാണ് സംഭവം. പ്രദേശത്തെ ക്ഷേത്ര കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് ദാദ്രി സ്വദേശി മുഹമ്മദിനെ ജനക്കൂട്ടം തല്ലികൊന്നത്. മുഹമ്മദിന്റെ മകൻ ദാനിഷിനും ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റിരുന്നു. എന്നാൽ വീട്ടിലെ ഫ്രിഡ്ജിൽ മട്ടൺ മാത്രമാണുണ്ടായിരുന്നതെന്നും ബീഫ് കഴിച്ചില്ലെന്നുമാണ് മുഹമ്മദിന്റെ മകൾ പറയുന്നത്.
വീട്ടിലേക്ക് ഇരച്ചുകയറിയെത്തിയ പത്തോളം പേർ പിതാവിനെയും സഹോദരനെയും ഇഷ്ടിക കൊണ്ട് അടിക്കുകയായിരുന്നു. തലയ്ക്ക് അതിക്രൂരമായ അടിയേറ്റാണ് ബാപ്പ മരിച്ചത്. സഹോദരന്റെ നെഞ്ചിലും തലയിൽ അവർ അടിച്ചു. സംഭവത്തെ കുറിച്ച് പൊലീസിൽ അറിയിച്ചാൽ കൊലപ്പെടുത്തുമെന്ന് അവർ ഭീഷണിപ്പെടുത്തി. തന്നെയും മുത്തശ്ശിയെയും അവർ ഉപദ്രവിക്കാൻ ശ്രമിച്ചെന്നും അക്രമിസംഘം സ്ഥലത്ത് നിന്ന് പോയി മണിക്കൂറുകൾ കഴിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയതെന്നും സാജിത പറഞ്ഞു.
സമീപത്തെ ഒരു ക്ഷേത്രത്തിൽ നിന്നുണ്ടായ ഒരു അറിയിപ്പിന് തൊട്ടുപിന്നാലെയാണ് ജനക്കൂട്ടം തന്റെ വീട്ടിലെത്തിയത്. ദിവസങ്ങൾക്ക് മുൻപ് പ്രദേശത്ത് നിന്ന് കാണാതായ ഒരു പശുവിനെ തങ്ങൾ കൊന്നുവെന്നായിരുന്നു ആ അറിയിപ്പ്. എന്നാൽ അങ്ങനെയൊരു സംഭവത്തെ കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നും വീട്ടിൽ ബീഫ് പാചകം ചെയ്തിട്ടില്ലെന്നും സാജിത പറഞ്ഞു. ഫ്രിഡ്ജിൽ ഉണ്ടായിരുന്ന മട്ടൺ അവർ ബീഫായി തെറ്റിദ്ധിരിക്കുകയായിരുന്നു. സംശയനിവാരണത്തിനാണ് അത് പൊലീസ് കൊണ്ടു പോയതെന്നും മട്ടൺ തന്നെയാണെന്ന് തെളിഞ്ഞാൽ തന്റെ പിതാവിനെ അവർ തിരിച്ചു തരുമോയെന്നും സാജിത ചോദിക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here