ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ വിവാദ സിനിമ ‘മുഹമ്മദ്; ദ മെസഞ്ചർ ഓഫ് ഗോഡിന്റെ’ പുതിയ രണ്ടു ട്രെയ്‌ലറുകളും മേക്കിംഗ് വീഡിയോയും റിലീസ് ചെയ്തു. മജീദ് മജീദിയക്കെതിരെയും എ.ആർ റഹ്മാനെതിരെയും ഫത്‌വ പുറപ്പെടുവിച്ചതിലൂടെ ഏറെ ചർച്ചയായതാണ് ‘മുഹമ്മദ്; ദ മെസഞ്ചർ ഓഫ് ഗോഡ്’.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സുന്നി മുസ്ലീം സംഘനയായ റാസ അക്കാദമിയാണ് ഫത്‌വ പ്രഖ്യാപിച്ചിരുന്നത്. ഇസ്‌ലാം മതവിശ്വാസികൾ ഈ സിനിമ കാണരുതെന്നും സംഘടന ആഹ്വാനം ചെയ്തിരുന്നു.
പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതത്തെക്കുറിച്ചുള്ള മൂന്നു ചിത്രങ്ങളാണ് മജീദ് മജീദി ഒരുക്കുന്നത്. ആറാം നൂറ്റാണ്ടിലെ ബഹുദൈവ വിഗ്രഹാരാധനാകാലത്ത് തുടങ്ങുന്ന ആദ്യഭാഗം മുഹമ്മദ് നബിയുടെ ജനനവും 13 വയസുവരെയുള്ള ജീവിതവുമാണ് ആദ്യഭാഗത്തിൽ. കൗമാരം മുതൽ 40 വയസുവരെയുള്ള പ്രവാചകജീവിതം രണ്ടാംഭാഗത്തിലും ഇസ്ലാംമതത്തിന്റെ പ്രവാചകതലത്തിലേക്ക് മുഹമ്മദ് ഉയരുന്ന കാലഘട്ടം മൂന്നാംഭാഗത്തിലും ഒരുക്കും.
സിനിമയുടെ ചിത്രീകരണത്തിനായി തെഹ്‌റാന് സമീപം നൂറ് ഏക്കറിൽ മെക്കയുടെ കൂറ്റൻ സെറ്റ് ഒരുക്കിയിരുന്നു. ചിത്രത്തിൽ ഒരു ഭാഗത്തും പ്രവാചകന്റെ പൂർണരൂപം കാണിക്കുന്നില്ലെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. ഇന്ത്യ, ഇറാൻ, ജർമനി, ഫ്രാൻസ്, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളിലെ ഇരുനൂറോളം സംഗീതജ്ഞരെ സഹകരിപ്പിച്ചാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്. പ്രമുഖ ബ്രിട്ടീഷ് സംഗീതജ്ഞൻ സാമി യൂസഫ് ആദ്യമായി റഹ്മാന് വേണ്ടി പാടിയതും ഈ ചിത്രത്തിന് വേണ്ടിയാണ്.
ട്രെയ്‌ലറുകളും മേക്കിംഗ് വീഡിയോയും താഴെ കാണാം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here