കാസർഗോഡ്: ചെറുവത്തൂർ വിജയാ ബാങ്ക് ശാഖ കവർച്ച സംഘത്തിൽ ഏഴു പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി എ.ശ്രീനിവാസൻ. ആറു മലയാളികളും ഒരു കർണാടക സ്വദേശിയുമാണ് കവർച്ചയിൽ പങ്കാളികളായത്. ഇതിൽ നാലു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്നു മാസം കൊണ്ടാണ് സംഘം മോഷണം ആസൂത്രണം ചെയ്തത്. രണ്ടു ദിവസങ്ങളിലായി നടത്തിയ തിരച്ചിലിൽ 20 കിലോ സ്വർണ്ണം കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.
ചെർക്കളയിലെ ഉപയോഗശൂന്യമായ ഒരു കിണറ്റിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. കേസിലെ മുഖ്യപ്രതി മുസ്തഫ എന്നറിയപ്പെടുന്ന അബ്ദുൽ ലത്തീഫിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ലത്തീഫാണ് കൊള്ളയ്ക്ക് നേതൃത്വം നൽകിയതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
കഴിഞ്ഞയാഴ്ചയാണ് കാസർഗോഡ് വിജയാ ബാങ്കിന്റെ ചെറുവത്തൂർ ശാഖയിൽ സ്‌ട്രോംഗ് റൂമിന്റെ സ്ലാബ് തുരന്ന് സ്വർണവും പണവും കൊള്ളയടിക്കപ്പെട്ടത്. 4.95 കോടി രൂപയുടെ സ്വർണവും 2.95 ലക്ഷം രൂപയും ബാങ്കിൽ നിന്ന് നഷ്ടപ്പെട്ടു. റെയിൽവേമേൽപാലം റോഡരികിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ബാങ്കിന്റെ ഒരു ആഭരണ ലോക്കറിലും മറ്റൊരു അലമാരയിലും സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് കവർന്നത്. 19.75 കിലോഗ്രാം സ്വർണമാണ് നഷ്ടപ്പെട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here