ദില്ലി: ബീഫ് കഴിച്ചെന്ന് ആരോപിച്ച് ഉത്തർപ്രദേശ് ദാദ്രിയിൽ മധ്യവയസ്‌കനെ കൊലപ്പെടുത്തിയ സംഭവത്തിൽ ബിജെപി നേതാവിന്റെ മകനടക്കം രണ്ടു പേർ പിടിയിൽ അറസ്റ്റിൽ. 20കാരായ വിശാൽ റാണ, ശിവം കുമാർ എന്നിവരെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രാദേശിക ബിജെപി നേതാവ് സഞ്ജയ് റാണയുടെ മകനാണ് വിശാൽ റാണ. അറസ്റ്റ് ഭയന്ന് സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ നോയ്ഡയിലെ ബസ് ഡിപ്പോയിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്.
വിശാൽ ആണ് കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരിലൊരാൾ. മുഹമ്മദ് അഖ്‌ലാഖിനെയും കുടുംബത്തെയും ആക്രമിക്കാൻ ഇയാളുടെ നേതൃത്വത്തിൽ രഹസ്യ യോഗം വിളിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ദില്ലിയിൽ ഒരു പരസ്യഏജൻസിയിലെ ജീവനക്കാരനാണ് വിശാൽ. ശിവം കോളേജ് വിദ്യാർത്ഥിയാണ്.
സംഭവത്തിൽ പങ്കുണ്ടെന്ന് കരുതുന്ന ഒൻപതു പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഗ്രാമനിവാസികളും മുഹമ്മദിന്റെ ബന്ധുക്കളും സഹകരിക്കുന്നില്ലെന്ന് പൊലീസ് സൂചിപ്പിച്ചു. തിങ്കളാഴ്ചയാണ് ബീഫ് കഴിച്ചെന്നാരോപിച്ച് ഒരുസംഘമാളുകൾ മുഹമ്മദിനെ മർദ്ദിച്ചു കൊലപ്പെടുത്തിയത്. ഗ്രാമത്തിൽ നിന്ന് കാണാതായ പശുവിന്റെ ഇറച്ചി ഇയാളുടെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് ക്ഷേത്രത്തിലെ മൈക്കിലൂടെ വിളിച്ചു പറയുന്നതു കേട്ട് സംഘടിച്ചെത്തിയവരാണ് കൊല നടത്തിയത്. മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ മകൻ ഡാനിഷ് ആശുപത്രിയിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here