മുംബൈ: തെരുവുനായ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ബോളിവുഡ് നടിയും പോൺതാരവുമായ സണ്ണി ലിയോൺ. തെരുവുനായ്ക്കൾക്കെതിരായ കേരള സർക്കാരിന്റെ നീക്കം വിഡ്ഢിത്തമാണ്. മണ്ടൻ തീരുമാനങ്ങളെടുക്കാതെ കൂടുതൽ പക്വതയോടെ ചിന്തിക്കാൻ ഇവർ തയ്യാറാകണമെന്ന് സണ്ണി ആവശ്യപ്പെടുന്നു. പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് അനിമൽസ് എന്ന സംഘടനയുടെ വാർഷികദിനാഘോഷത്തിൽ വച്ചാണ് സണ്ണി തന്റെ നിലപാട് വ്യക്തമാക്കിയത്.
താനൊരു മൃഗസ്‌നേഹിയാണെന്നും അവരെ സംരക്ഷിക്കുക നമ്മുടെ ഉത്തരവാദിത്വമാണെന്നും സണ്ണി ലിയോൺ അഭിപ്രായപ്പെടുന്നു. താനും ഭർത്താവ് ഡാനിയേലും മൃഗസംരക്ഷണത്തിനായി മുന്നിട്ടിറങ്ങുമെന്നും താരം പറഞ്ഞു. നമ്മൾ ജീവിക്കുന്നത് 2015ൽ ആണെന്ന് ഓർക്കണമെന്നും മൃഗങ്ങൾക്ക് കുറച്ചുകൂടി സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും താരം ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യൻ താരങ്ങളായ റായ് ലക്ഷ്മി, വിശാൽ തുടങ്ങിയവരും തെരുവ് നായ്ക്കളെ കൊല്ലുന്നതിനെതിരെ നേരത്തെ രംഗത്തെത്തയിരുന്നു.
ജനങ്ങൾക്കു ശല്യമായിക്കൊണ്ടിരിക്കുന്ന തെരുവുനായകളെ എങ്ങനെ കൈകാര്യം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് പൊലീസ് മേധാവിക്ക് കഴിഞ്ഞദിവസം മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജെ ബി കോശി നിർദേശം നൽകിയിരുന്നു.
കൊച്ചൗസേപ്പ് ചിറ്റിലപ്പളളി ചെയർമാനായ സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ് സമർപ്പിച്ച പരാതിയിലായിരുന്നു കമ്മീഷൻ നിർദേശം.
അലഞ്ഞു തിരിയുന്നതും മനുഷ്യനു ശല്യമുണ്ടാക്കുന്നതുമായ നായകളെ വേദനാരഹിത മാർഗത്തിലൂടെ കൊല്ലുന്നതിനും നിയമം അനുശാസിക്കുന്നുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. മനുഷ്യ ജീവന് തന്നെയാണ് പ്രാധാന്യമെന്നും ഹൈക്കോടതിയും വ്യക്്തമാക്കിയിരുന്നു. ആക്രമണകാരികളും പേ വിഷബാധയുള്ളതുമായ നായകളെ കൊല്ലണമെന്ന് കോടതി വിലയിരുത്തിയിരുന്നു. എന്നാൽ ഇതിനു വിരുദ്ധമായി ഡിജിപി പുറപ്പെടുവിച്ച ഉത്തരവ് തെറ്റായ അർഥത്തിലുള്ളതാണെന്ന് സംഘടനയുടെ പരാതിയിൽ പറയുന്നു.

Get real time update about this post categories directly on your device, subscribe now.