തൃശൂർ: കേരളവർമ ക്യാമ്പസിൽ മാംസാഹാരങ്ങൾ കയറ്റാറില്ലെന്ന കോളേജ് അധികൃതരുടെ വാദം വാസ്തവ വിരുദ്ധമെന്ന് പൂർവ്വ വിദ്യാർത്ഥികൾ. അധ്യാപകരടക്കം പങ്കെടുക്കുന്ന പൊതു പരിപാടികൾക്കിടെ കോളേജിൽ മാംസാഹാരം വിളമ്പാറുണ്ടെന്ന് പൂർവ്വ വിദ്യാർത്ഥികൾ പറയുന്നു. കോളേജ് കോമ്പൗണ്ടിലെ വിദ്യാർത്ഥി ഹോസ്റ്റലിലും ബീഫ് ഉൾപ്പെടെയുള്ള ആഹാരങ്ങൾ നൽകിയിരുന്നതായി മുൻകാല വിദ്യാർത്ഥികൾ കൈരളി പീപ്പിളിനോട് പറഞ്ഞു.
കേരളവർമ കോളേജ് ക്യാമ്പസിൽ മാംസാഹാരങ്ങൾ കയറ്റാറില്ലെന്ന വാദത്തിൻമേലാണ് ക്യാമ്പസിൽ ബീഫ് ഫെസ്റ്റ് നടത്തിയ വിദ്യാർത്ഥികൾക്കെതിരായ നടപടിയെ കോളേജ് പ്രിൻസിപ്പൽ ന്യായീകരിച്ചത്. എന്നാൽ ക്യാമ്പസിനുള്ളിൽ ബീഫ് ഉൾപ്പെടെയുള്ള മാംസാഹാരങ്ങൾക്ക് പതിറ്റാണ്ടുകളായി യാതൊരു വിലക്കുമില്ലെന്നാണ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ സാക്ഷ്യപ്പെടുത്തുന്നത്. കോളേജ് കോമ്പൗണ്ടിനുള്ളിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾകളുടെ ഭക്ഷണത്തിലും ബീഫ് ഉൾപ്പെട്ടിരുന്നു. അടുത്തകാലത്തും അധ്യാപകരും മാനേജ്‌മെൻറ്പ്രതിനിധികളും പങ്കെടുത്ത ക്യാമ്പസിലെ പൊതുപരിപാടികളിൽ ബീഫ് വിളമ്പിയതായാണ് വ്യക്തമാകുന്നത്.
ആയിരക്കണക്കിന് വിദ്യാർത്ഥികളും അധ്യാപകരും മാംസാഹാരങ്ങൾ ക്യാമ്പസിലെത്തിച്ച് കഴിക്കാറുണ്ടെന്നും പൂർവ്വ വിദ്യാർത്ഥികൾ കൈരളി പീപ്പിളിനോട് പറഞ്ഞു. കോളേജിൽ മാംസാഹാരങ്ങൾ കയറ്റാറില്ലെന്ന വാദം ബീഫ് ഫെസ്റ്റ് നടത്തിയവർക്കെതിരായ നടപടിയെ ന്യായീകരിക്കാൻ അധികൃതർ കെട്ടിച്ചമച്ചതായിരുന്നു എന്നാണ് വ്യക്തമാകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here