തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. നാമനിർദ്ദേശ പത്രികൾ ഇന്ന് 11 മണി മുതൽ സമർപ്പിക്കാം. പോളിംഗ് സമയം ഏഴു മുതൽ അഞ്ചു വരെയാക്കിയും കമ്മീഷൻ വിജ്ഞാപനമിറക്കും.
വിജ്ഞാപനം പുറപ്പെടുവിച്ചതോടെ ഇന്ന് മുതൽ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പ്രാബല്യത്തിൽവരും. എല്ലാ ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് വരണാധികാരികളുടെ ഓഫീസുകളിലും വിജ്ഞാപനം പ്രസിദ്ധീകരിക്കും. ഇന്ന് മുതൽ 14 വരെ രാവിലെ 11 മുതൽ മൂന്ന് വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. റിട്ടേണിങ് ഓഫീസർക്കോ അസിസ്റ്റന്റ് റിട്ടേൺ ഓഫീസർക്കോ അവരുടെ ഓഫീസുകളിൽ ഹാജരായാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ടത്. 15ന് സൂക്ഷ്മ പരിശോധന നടത്തും. പതിനേഴ് വരെ പത്രിക പിൻവലിക്കാം. നവംബർ അഞ്ചിന് വോട്ടെടുപ്പും ഏഴിന് വോട്ടെണ്ണലും നടക്കും. സംവരണവാർഡുകളിൽ ഉൾപ്പെട്ട പട്ടികജാതി /പട്ടികവർഗ്ഗവിഭാഗക്കാരായ സ്ഥാനാർത്ഥികൾ ഏതെങ്കിലും അധികാരപ്പെട്ടയാൾ സാക്ഷ്യപ്പെടുത്തിയ ജാതി സർട്ടിഫിക്കറ്റ് പത്രികയോടൊപ്പം സമർപ്പിക്കണം.
ഒരു സ്ഥാനാർത്ഥിക്ക് പരമാവധി മൂന്ന് നാമനിർദേശ പത്രിക സമർപ്പിക്കാം. ഗ്രാമപഞ്ചായത്തിൽ 10,000ഉം ബ്ലോക്ക് പഞ്ചായത്തിൽ 30,000വും ജില്ലാ പഞ്ചായത്തിൽ 60,000ഉം മുനിസിപ്പാലിറ്റിയിൽ 30,000വും കോർപ്പറേഷനിൽ 60,000ഉം രൂപയാണ് ഓരോ സ്ഥാനാർത്ഥിക്കും തെരഞ്ഞെടുപ്പിനായി ചെലവഴിക്കാവുന്ന പരമാവധി തുക.
941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, ആറു കോർപ്പറേഷൻ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here