മുംബൈ: താൻ ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ലെന്ന് ഷീന ബോറ കൊലക്കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖർജി. വെള്ളിയാഴ്ച്ച ജയിൽ മുറിയിൽ വച്ച് ഭഗവത് ഗീത വായിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് തലച്ചുറ്റൽ അനുഭവപ്പെടുകയായിരുന്നു. പിന്നീട് തനിക്കൊന്നും ഓർമ്മയില്ലെന്ന് ജയിൽ എസ്‌ഐ ബിപിൻ കുമാർ സിംഗിനോട് ഇന്ദ്രാണി പറഞ്ഞു. സമാനമായ രോഗാവസ്ഥ തനിക്ക് 13-ാം വയസിൽ വന്നിരുന്നെന്നും ഇന്ദ്രാണി മൊഴി നൽകി.
താൻ അമിതമായി മരുന്ന് കഴിച്ചെന്ന വാദങ്ങൾ തെറ്റാണ്. ജയിലിലേക്ക് വരുമ്പോൾ മരുന്നുകളൊന്നും കൊണ്ടു വന്നിട്ടില്ല. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അവരുടെ സാന്നിധ്യത്തിൽ മാത്രമേ താൻ മരുന്നു കഴിച്ചിരുന്നുള്ളുവെന്നും ഇന്ദ്രാണി മൊഴി നൽകി. ഓവർഡോസ് കൊണ്ടാണ് തളർന്ന് വീണതെന്ന് തന്നെ ചികിത്സിച്ച ഡോക്ടർമാർ എവിടെയും പറഞ്ഞിട്ടില്ലെന്നും ഇന്ദ്രാണി മൊഴി നൽകി. ഇന്ദ്രാണിയുടെ മൊഴിയടങ്ങിയ റിപ്പോർട്ട് ബുധനാഴ്ച്ച അഡീഷണൽ ചീഫ് സെക്രട്ടറി കെപി ഭാക്ഷിക്ക് കൈമാറും.
അതേസമയം, ഷിനാ ബോറ കേസിൽ കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യാൻ സിബിഐ ഉൾപ്പെടെയുള്ള ഏജൻസികൾ മെട്രോപൊളിറ്റൻ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇന്ദ്രാണിയെ സിബിഐ ചോദ്യം ചെയ്യുന്നതിൽ എതിർപ്പില്ലെന്ന് അവരുടെ അഭിഭാഷകൻ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ദ്രാണി, മുൻ ഭർത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവർ ശ്യാം റായ് എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡി ബാന്ദ്ര കോടതി 19 വരെ നീട്ടിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് അബോധവാസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ഇന്ദ്രാണിയെ മുംബൈ ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമിതമായി മരുന്നു കഴിച്ച് ഇന്ദ്രാണി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്നായിരുന്നു പൊലീസിന്റെ പ്രാഥമികനിഗമനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here