ഐഎസില്‍ താല്‍പര്യമുണ്ടെന്നു ഭാവിച്ചത് മുസ്ലിം കാമുകനെ വിവാഹം ചെയ്യാന്‍ സമ്മതിക്കാതിരുന്നതിനാല്‍; സൈനിക ഓഫീസറുടെ മകളുടെ മൊഴി ഇന്റലിജന്‍സിന്

ദില്ലി: ഓസ്‌ട്രേലിയയില്‍ ഉപരിപഠനത്തിനു പോയ താന്‍ ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടയാണെന്നു നടിച്ചത് മാതാപിതാക്കളോടുള്ള പ്രതികാരം തീര്‍ക്കാനാണെന്നു മുന്‍ സൈനിക ഓഫീസറുടെ മകളുടെ മൊഴി. മുസ്ലിം സമുദായക്കാരനായ കാമുകനെ വിവാഹം ചെയ്യുന്നതിനെ മാതാപിതാക്കള്‍ എതിര്‍ത്തതോടെ താന്‍ ഐഎസില്‍ ആകൃഷ്ടയാണെന്ന വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും യുവതി ഇന്റലിജന്‍സ് ബ്യൂറോക്കു മൊഴി നല്‍കി.

ഇന്ത്യന്‍ സേനയില്‍ നിന്നു വിരമിച്ച ഓഫീസറുടെ മകള്‍ ഓസ്‌ട്രേലിയയില്‍ ഐഎസില്‍ ചേരാന്‍ ശ്രമിക്കുന്നതായി വന്ന വാര്‍ത്ത വിവാദമായിരുന്നു. പ്രണയം അംഗീകരിക്കാന്‍ മാതാപിതാക്കള്‍ തയാറാകാതെ വന്നതോടെ ഐഎസിന്റെയും മുസ്ലിം തീവ്രവാദ സംഘടനകളുടെയും വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുകയും വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയുമായിരുന്നു. താന്‍ ഐഎസില്‍ ആകൃഷ്ടയാണെന്നു മാതാപിതാക്കളെ ബോധിപ്പിക്കുകമാത്രമായിരുന്നു ലക്ഷ്യമെന്നും യഥാര്‍ഥത്തില്‍ ഐഎസിനോട് യാതൊരു താല്‍പര്യവുമുണ്ടായിരുന്നില്ലെന്നും യുവതി മൊഴി നല്‍കി. അതേസമയം, യുവതിയുമായി പ്രണയത്തിലായിരുന്ന യുവാവിന് ഐഎസുമായി ബന്ധമുണ്ടായിരിക്കാനുള്ള സാധ്യത ഐബി തള്ളുന്നില്ല.

രണ്ടുമാസം മുമ്പാണ് യുവതിയുടെ ലാപ്‌ടോപ്പ് പരിശോധിച്ച പിതാവ് ഐഎസ് ആശയങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് തന്റെ മകള്‍ ഐഎസില്‍ ചേരാന്‍ ശ്രമിക്കുന്നതായി സംശയിക്കുന്നെന്നും പിന്തിരിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം എന്‍ഐഎയും മറ്റു രഹസ്യാന്വേഷണ ഏജന്‍സികളെയും സമീപിക്കുകയായിരുന്നു. പെണ്‍കുട്ടിയുമായി തുടര്‍ന്ന് രഹസ്യാന്വേഷണ ഏജന്‍സി പ്രതിനിധികള്‍ നിരന്തര സമ്പര്‍ക്കം പുലര്‍ത്തുകയും ഇന്ത്യയിലേക്കു വിളിച്ചുവരുത്തുകയുമായിരുന്നു.

മുംബൈ സ്വദേശിയായ ഇരുപത്തഞ്ചുകാരി ദില്ലി സര്‍വകലാശാലയില്‍നിന്നു ബിരുദം നേടിയ ശേഷം മാധ്യമപ്രവര്‍ത്തനത്തില്‍ ഉപരിപഠനം നടത്താന്‍ വേണ്ടിയാണ് ഓസ്‌ട്രേലിയയിലേക്കുപോയത്. മുംബൈ സ്വദേശിയും ഓസ്‌ട്രേലിയയില്‍ ഉപരിപഠനം നടത്തുകയുമായിരുന്ന മുസ്ലിം യുവവുമായി നേരത്തേതന്നെ യുവതി പ്രണയത്തിലായിരുന്നു. യുവതി ഓസ്‌ട്രേലിയയിലെത്തിയ ശേഷമാണ് പ്രണയത്തെക്കുറിച്ചു വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്നു പിന്‍മാറാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. അതേസമയം, മുംബൈ സ്വദേശികളായ നാലു യുവാക്കള്‍ ഓസ്‌ട്രേലിയയില്‍നിന്നു ഐഎസില്‍ ചേര്‍ന്ന സാഹചര്യം നേരത്തേയുണ്ടായതിനാല്‍ യുവതിയുടെ കാമുകനും ഇത്തരത്തില്‍ എന്തെങ്കിലും ബന്ധമുണ്ടൊ എന്നു പരിശോധിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News