ചെന്നൈ: കാട്ടുക്കള്ളൻ വീരപ്പന്റെ ചരമവാർഷിക ദിനാചരണത്തിന് മദ്രാസ് ഹൈക്കോടതിയുടെ അനുമതി. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയുടെ ഹർജി പരിഗണിച്ചാണ് കോടതി ദിനാചരണത്തിന് അനുമതി നൽകിയത്.
ചരമവാർഷിക ദിനമായ ഒക്‌ടോബർ 18ന് അന്നദാനം നടത്താനും ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിക്കാനും അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് മുത്തുലക്ഷ്മി കോടതിയെ സമീപിച്ചത്. പരിപാടി നടക്കുന്ന സ്ഥലത്തു മാത്രമേ ബോർഡുകൾ സ്ഥാപിക്കാവൂയെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ചരമവാർഷികാചരണത്തിന് സേലം ജില്ലാ പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു.
2004 ഒക്ടോബർ 18നാണ് പ്രത്യേക ദൗത്യസേന വീരപ്പനെ വെടിവച്ചു കൊന്നത്. മലയാളിയായ പൊലീസ് ഓഫീസർ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള ദൗത്യ സംഘമാണ് വീരപ്പനേയും കൂട്ടാളികളേയും കീഴടക്കിയത്. ഐപിഎസ്-ഐഎഫ്എസ് ഓഫീസർമാരടക്കം 120 പൊലീസുകാരുടെ കൊലപാതകം, രണ്ടായിരം ആനകളുടെ കൊമ്പെടുക്കൽ, പതിനായിരം ടൺ ചന്ദനക്കടത്ത്, സിനിമാ നടൻ രാജ്കുമാർ, കർണാടക മന്ത്രി എച്ച്. നാഗപ്പ തുടങ്ങിയ ഉന്നതരെ തട്ടിക്കൊണ്ടുപോകൽ വീരപ്പന്റെ വീരകൃത്യങ്ങളുടെ പട്ടിക ഇങ്ങനെ നീണ്ടതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here