മുംബൈ: ദാദ്രി ബീഫ് കൊലപാതകത്തെ നിർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ശിവസേന. 2002 ഗുജറാത്ത് കലാപം ഓർമ്മപ്പെടുത്തിയാണ് മോഡിക്ക് ശിവസേന മറുപടി നൽകിയത്. ഗോധ്ര സംഭവത്തിലൂടെ ലോകമറിഞ്ഞ മോഡിയുടെ പ്രസ്താവന നിർഭാഗ്യകരമാണെന്ന് ശിവസേന നേതാവും പാർട്ടി മുഖപത്രം ‘സാമ്‌ന’യുടെ പത്രാധിപരുമായ സഞ്ജയ് റാവുത്ത് പറഞ്ഞു.
നരേന്ദ്ര മോഡിയെ ലോകം അറിയുന്നത് തന്നെ ഗോധ്രയുടെ പേരിലാണെന്നും അതിന്റെ പേരിലാണ് ശിവസേന മോഡിയെ ആദരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദാദ്രി, ഗുലാം അലി സംഭവങ്ങളുമായി ബന്ധപ്പെട്ട പ്രതികരണം പ്രധാനമന്ത്രിയുടേതാണെന്നും നരേന്ദ്ര മോഡിയുടേതല്ലെന്നും റാവുത്ത് പറഞ്ഞു. പ്രധാനമന്ത്രി പദത്തിൽ കടിച്ചുതൂങ്ങുന്നതിനായാണ് മോഡി ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദാദ്രി സംഭവവും മുംബൈയിൽ ഗുലാം അലിയുടെ സംഗീതക്കച്ചേരി റദ്ദാക്കിയതും നിർഭാഗ്യകരമാണെന്ന മോഡിയുടെ പ്രസ്താവനക്ക് പിന്നാലെ ശിവസേന രംഗത്ത് വന്നത് ബിജെപിയും ശിവസേനയും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ വഷളാക്കിയിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here