കൊച്ചി: യുവതാരം ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട കൊക്കെയ്ൻ കേസിൽ കൊച്ചി പൊലീസിന് തിരിച്ചടി. പ്രതികൾ കൊക്കെയ്ൻ ഉപയോഗിച്ചെന്ന് തെളിയിക്കാൻ പൊലീസിന് കഴിഞ്ഞില്ല. കൊക്കെയ്ൻ കണ്ടെത്താനുള്ള സംവിധാനമില്ലെന്ന് അറിയിച്ച് ദില്ലി, ഹൈദരബാദ് ലാബ് അധികൃതർ പ്രതികളുടെ രക്തസാമ്പിളുകൾ തിരിച്ചയച്ചു. ഇതോടെ കൊക്കെയ്ൻ ഉപയോഗിച്ചെന്ന കുറ്റം ഒഴിവാക്കിയായിരിക്കും പൊലീസ് കുറ്റപത്രം സമർപ്പിക്കുക.
നേരത്തെ ഷൈൻ ടോം ചാക്കോ അടക്കം അഞ്ച് പ്രതികളും ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് രക്തപരിശോധനാ ഫലത്തിൽ തെളിഞ്ഞിരുന്നു. കാക്കനാട് കെമിക്കൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് പ്രതികളാരും കൊക്കെയ്ൻ ഉപയോഗിച്ചിട്ടില്ലെന്ന് തെളിഞ്ഞത്. തുടർന്നാണ് സാമ്പിളുകൾ ദില്ലിയിലേക്കും ഹൈദരബാദിലേക്കും അയച്ചത്.
ജനുവരി 30ന് കൊച്ചിയിൽ കടവന്ത്രയിലെ ഫ്‌ളാറ്റിൽ നിന്നുമാണ് കൊക്കെയ്‌നുമായി ഷൈനും മോഡലുകളുമടക്കം അഞ്ച് പേരെ പൊലീസ് പിടികൂടിയത്. ഷൈൻ ടോം ചാക്കോ, സഹസംവിധായിക ബ്ലസി, മോഡലുകളായ ടിൻസി, രേഷ്മ, സ്‌നേഹ എന്നിവരായിരുന്നു പൊലീസ് പിടിയിലായത്. ഇവരിൽ നിന്നും 10 ഗ്രാം കൊക്കെയ്ൻ കണ്ടെടുത്തിരുന്നു.
കൊക്കെയ്ൻ കൈവശം വച്ചു, ഉപയോഗിക്കൽ, വിൽപന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുഹമ്മദ് നിഷാമിന്റെ ഫഌറ്റിൽനിന്നാണ് ഇവരെ പിടികൂടിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here