പത്തനംതിട്ട: വന്‍ ചിട്ടിതട്ടിപ്പിലൂടെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ 23 കോടിയുടെ കള്ളപ്പണം കടത്തിയെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. പത്തനംതിട്ടയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പിണറായി. വെള്ളാപ്പള്ളിക്കെതിരായ അന്വേഷണം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തടയരുതെന്നും പിണറായി പറഞ്ഞു.
നമ്മുടെ രാജ്യത്തെ പ്രധാനമന്ത്രി കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടം നടത്തുന്നുവെന്നു പറഞ്ഞാണ് അധികാരത്തിലേറിയത്. മാത്രമല്ല, കള്ളപ്പണം തിരിച്ചുപിടിച്ച് ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടില്‍ പതിനഞ്ചു ലക്ഷം രൂപ വരെ വന്നുവീഴും എന്നു വരെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കള്ളപ്പണം ഒന്നും പിടിച്ചില്ല. കള്ളപ്പണം രാജ്യത്തു തടയുക എന്ന നടപടിയെന്ന നിലയ്ക്കാണ് 2012 കേന്ദ്ര ചിട്ടിനിയമം കൊണ്ടുവന്നത്. ആ നിയമം അനുസരിച്ച് ഏതു ചിട്ടിക്കമ്പനിയായാലും രൂപീകരിച്ച് രജിസ്റ്റര്‍ ചെയ്യണം. ഈ ചിട്ടിക്കമ്പനിയെ പരിശോധിക്കാനായി ഓഡിറ്റര്‍മാര്‍ വേണം. വെള്ളാപ്പള്ളിയുടെ ചിട്ടിക്കമ്പനിയായ ബെല്‍ ചിറ്റ്‌സില്‍ പരിശോധന നടത്തിയപ്പോള്‍ പുറത്തുവന്ന കാര്യം, 23 കോടി രൂപ സംബന്ധിച്ചു രേഖകളൊന്നുമില്ലെന്നാണ്.
2013-14ലെ വാര്‍ഷിക റിപ്പോര്‍ട്ട് ഫയല്‍ ചെയ്തപ്പോഴാണ് അതിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണു കണ്ടെത്തിയത്. ഇങ്ങനെ ചെയ്തത് ബെല്‍സ് ചിട്ടിഫണ്ട്‌സ് എന്ന സ്ഥാപനമാണ്. 23 കോടി രൂപയുടെ രേഖകളില്ല എന്ന കണക്കു വരുമ്പോള്‍ അതു കള്ളപ്പണം കടത്താനുള്ള മാര്‍ഗമായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ഇക്കാര്യത്തില്‍ ഗൗരവമായ പരിശോധന നടക്കേണ്ടതായിരുന്നു. പരിശോധന നടത്തേണ്ടത് സര്‍ക്കാര്‍ വകുപ്പും കമ്പനി ലോബോര്‍ഡും റിസര്‍വ് ബാങ്കുമാണ്. കണ്ടെത്തിയത് 23 കോടിയാണെങ്കില്‍ അന്വേഷണം നടന്നാല്‍ തുക ഇനിയും വര്‍ധിക്കുമെന്നുറപ്പാണ്. വെള്ളാപ്പള്ളി നടേശന്റെ കുടുംബത്തിനാണ് 70 ശതമാനം ഓഹരി. ഏതു സ്ഥാപനമാണെങ്കിലും നടത്തുന്നവരുടെ വിശ്വാസ്യതയാണ് പ്രധാനം. വെള്ളാപ്പള്ളിയും കുടുംബവും സമൂഹത്തില്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അറിയപ്പെടുന്നവരാണ്.
പ്രധാനമന്ത്രി ഒരു കാര്യം ശ്രദ്ധിക്കേണ്ടതായിരുന്നു. പ്രധാനമന്ത്രിയാണ് ബിജെപിയുടെ നിയുക്ത മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന നിലയില്‍ വെള്ളാപ്പള്ളിയെ ഉയര്‍ത്തിക്കാട്ടിയത്. ഇതു പ്രധാനമന്ത്രി അന്വേഷിക്കണമായിരുന്നു. ഈ ഇടപാടിനെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തടയരുത്. – പിണറായി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here