ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസത്തിന് കണ്ടു പരിചയമുള്ള മഞ്ഞപ്പടയല്ല, കൊച്ചിയിൽ കാണാൻ പോകുന്നത്. തനിക്കെതിരെ മഞ്ഞ ജേഴ്‌സി അണിഞ്ഞ അറുപതിനായിരത്തോളം ആരാധകർ ആർപ്പുവിളിക്കുന്നത് കാണാൻ പോവുകയാണ് കാർലോസ്. മത്സരം ജയിച്ചാലും തോറ്റാലും കേരളത്തിനായി ആർപ്പുവിളിക്കുന്ന മഞ്ഞക്കടലിനു മുൻപിൽ കാർലോസ് മുട്ടുമടക്കേണ്ടിവരും. ഇന്ത്യയുടെ മാറക്കാന അത്രത്തോളം ശക്തമാണ്. കേരളത്തിന്റെ ആവേശം മനസ്സിലാക്കിത്തന്നെയാകും കാർലോസിന്റെ വരവ്. ബ്രസീലിയൻ ആരാധകർ നിറയെയുള്ള നാടാണ് കേരളം. എങ്കിലും തെല്ലും അനുകമ്പ ഇവിടെനിന്നും പ്രതീക്ഷിക്കണ്ട. കാർലോസ് ശത്രുപക്ഷത്തെ സേനാനായകനാണ്. പഴയ ശൗര്യമൊന്നും ഇല്ലെങ്കിലും പരിശീലകനായും പ്രതിരോധനിരയിലെ യോദ്ധാവായും കാർലോസ് ഇന്ത്യൻ മണ്ണിൽ ശോഭിച്ചുകഴിഞ്ഞു. ആദ്യ മത്സരത്തിൽ ഗോവക്കെതിരെ തോൽവി നേരിട്ടെങ്കിലും പിന്നെ മികച്ച ഫോമിലായി ഡൽഹി. തുടർച്ചയായി രണ്ട് വിജയങ്ങൾ. കരുത്തരായ ചെന്നൈയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയ അവർ, പൂനയെ റോബിൻ സിങ്ങിൻറെയും റിച്ചാർഡ് ഗഡ്‌സയുടെയും ഗോളുകളിൽ വീഴ്ത്തി. മലൂദയുടെ സാന്നിധ്യമാണ് മുന്നേറ്റത്തിൽ ഡൽഹിയെ നയിക്കുന്നത്. പ്രതിരോധത്തിന്റെ കാര്യത്തിലും കടുകട്ടിയാണ്. ഗോൾ നേടിയാൽ പ്രതിരോധം ശക്തമാക്കുന്ന ടാറ്റിക്‌സാണ് ഡൽഹി പിന്തുടരുന്നത്. വെസ്റ്റ്‌ബ്രോമിച്ചിൽ നിന്ന് വായ്പാ അടിസ്ഥാനത്തിൽ എത്തിയ ആദിൽ നബി കൂടി ഫോമിലായാൽ കേരള ബ്ലാസ്റ്റേഴ്‌സിന് കാര്യങ്ങൾ എതിരാകും.
മറുവശത്ത് ബ്ലാസ്റ്റേഴ്‌സിന്റെ കാര്യങ്ങൾ അൽപം ആശങ്കയിലാണ്. ആദ്യ മത്സരത്തിലെ പ്രകടനം തുടർന്നുള്ള പോരാട്ടങ്ങളിൽ അവർക്ക് പുറത്തെടുക്കാനായില്ല. മുന്നേറ്റത്തെയും പ്രതിരോധത്തെയും കൂട്ടിയോജിപ്പിക്കാൻ മധ്യനിരയ്ക്കാകുന്നില്ല. ഹോസു പ്രീറ്റോയും പുൾഗയും കൊൽക്കത്തയ്‌ക്കെതിരെ തീർത്തും മങ്ങിപ്പോയി. സാഞ്ചസ് വാട്ടിനും ഡക്‌നലിനും ഒരുമിച്ചുള്ള മുന്നേറ്റത്തിന് സാധിച്ചതുമില്ല. ടീമിലുള്ള അ!ഴിച്ചുപണിയാണ് മറ്റൊരു ആശങ്ക. കാർലോസ് മർച്ചേനയ്ക്ക് പകരം ആര് സൈഡ് ബെഞ്ചിലെത്തുമെന്നത് ഇതുവരെ തീരുമാനമായിട്ടില്ല. ഡിഫൻസിൽ പീറ്റർ റാമേജും മാർക്കസ് വില്യംസും മികവുറ്റ പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇവരെ നിലനിർത്തിയാൽ സ്റ്റീവൻ ബെയ് വാട്ടറാകും പുറത്തിരിക്കുക.
സന്ദേശ് ജിങ്ഗാൻ എത്തുന്നുത് പ്രതിരോധത്തിന് ശക്തിപകരും. കേരളത്തിന്റെ ദൗർബല്യ കേന്ദ്രമായ റൈറ്റ് ബാക്കിലേക്കാണ് ജിങ്ഗാൻ എത്തുക. മധ്യനിരയിൽ കെവിൻ ലോബോയും തിരികെയെത്തും. ലോബോയുടെ സാന്നിധ്യം കേരളത്തിന്റെ ആക്രമണങ്ങൾക്ക് മൂർച്ചകൂട്ടും. കോയിമ്പ്രയ്ക്ക് പിന്തുണ നൽകാൻ ലോബോയ്ക്കായാൽ മേൽ പറഞ്ഞ പോരായ്മയ്ക്ക് ഒരു പരിഹാരമാകും. മുന്നേറ്റത്തിൽ ഒരിക്കൽക്കൂടി സാഞ്ചസ് ഡക്‌നൽ കൂട്ടുകെട്ടിന് സാധ്യത കുറവാണ്. മുഹമ്മദ് റാഫി കൊച്ചിയിൽ ആദ്യ ഇലവനിൽ തിരികെ എത്തിയേക്കാം. മികച്ച വേഗത സാഞ്ചസ് വാട്ടിന് ആദ്യ ഇലവനിൽ സാധ്യതകൽപ്പിക്കുമെങ്കിൽ ഫിനിഷിങ്ങിലെ ചില പോരായ്മകൾ അത് ഇല്ലാതാക്കിയേക്കാം. മത്സര പരിചയം ഡക്‌നലിന് മുൻതൂക്കം നൽകും. കാർലോസ് പരിശീലക പദവി അഴിച്ചുവെച്ച് പ്രതിരോധത്തിലേക്ക് ഇറങ്ങിയാൽ കേരളത്തിന്റെ മധ്യത്തിലൂടെയുള്ള ആക്രമണങ്ങൾക്ക് വഴി അടയും. മലൂദയെ പൂട്ടാനുള്ള ഭാരമേറിയ ജോലി സന്ദേശ് ജിങ്ഗാൻ ഏറ്റെടുക്കും. ആദിൽ നബിയെ മാർക്ക് ചെയ്യാൻ മർച്ചേനയുണ്ടാകും.
ഒരു പക്ഷെ മാർക്കിങ്ങ് ടാറ്റിക്‌സ് ഇല്ലാതെയും കേരളം കളത്തിലിറങ്ങാൻ വഴിയുണ്ട്. കൊൽക്കത്തയ്‌ക്കെതിരെ തോൽവിയോടെ ഏറെ പഠിച്ചുവെന്ന് പീറ്റർ ടെയ് ലർ പറഞ്ഞു. തെറ്റുകൾ തിരുത്തി വിജയവഴിയിൽ തിരികെയെത്താനാണ് കേരളം ഇറങ്ങുന്നത്. സ്വപ്ന തുല്യമായ തുടക്കം കിട്ടിയിട്ടും അത് മുതലാക്കാതെ പോകുവാൻ ബ്ലാസ്റ്റേഴ്‌സിന് കഴിയില്ല. മറുവശത്ത് വിജയ പരമ്പര തുടരാൻ ഉദ്ദേശിച്ചെത്തുന്ന സംഘമാണ്. അവസരങ്ങൾ സൃഷ്ടിക്കാനായാൽ മാത്രമേ കേരളത്തിന് ജയിക്കാനാകൂ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here