കൊച്ചി: കോളേജ് ക്യാമ്പസുകളിൽ വിദ്യാർത്ഥികളുടെ വാഹനങ്ങൾ പ്രവേശിപ്പിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. വിലക്ക് ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും പിഴയീടക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു. തിരുവനന്തപുരം സിഇടി കോളേജിൽ ജീപ്പിടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഉത്തരവ്.
രാത്രി ഒൻപത് മണിക്ക് ശേഷം ക്യാമ്പസുകളിൽ ആഘോഷങ്ങൾ പാടില്ല. അധ്യാപകരുടെ വാഹനങ്ങൾ മാത്രമേ ക്യാമ്പസിനുള്ളിൽ പ്രവേശിപ്പിക്കാവൂ. ക്യാമ്പസിന് പുറത്ത് ഗേറ്റിന് സമീപത്ത് വിദ്യാർത്ഥികളുടെ വാഹനങ്ങൾക്കായി പാർക്കിംഗ് ഏരിയ നിർമ്മിക്കണം. ക്യാമ്പസിനുള്ളിൽ വാഹനങ്ങൾ പ്രവേശിക്കാതിരിക്കാൻ പ്രത്യേക ചെക്ക്‌പോസ്റ്റ് സ്ഥാപിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
കോളേജ് ക്യാമ്പസുകൾ വിദ്യാർത്ഥികളുടെ കായികക്ഷമത പരീക്ഷിക്കാനുള്ള ഇടമല്ലെന്നും സർക്കാർ തീരുമാനങ്ങൾ കടലാസിലൊതുങ്ങാതെ നടപ്പിലാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം, സിഇടി സംഭവവുമായി ബന്ധപ്പെട്ട് കോളേജ് മാനേജ്‌മെന്റ് പുറത്താക്കിയ 26 വിദ്യാർത്ഥികളെ പുറത്താക്കിയ നടപടിയിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. ജസ്റ്റിസ് ചിദംബരേഷ് ആണ് വിധി പുറപ്പെടുവിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here