ദില്ലി: ആർഎസ്എസ് പിന്തുണയുടെ ധൈര്യത്തിൽ തങ്ങൾക്ക് നേരെ മേൽജാതിക്കാരുടെ പീഡനങ്ങൾ സ്ഥിരംസംഭവമാണെന്ന് ഹരിയാനയിലെ ദളിത് കുടുംബങ്ങൾ. ദളിത് പെൺകുട്ടികളെ രജ്പുത്ത് വിഭാഗം ലൈംഗികമായി ചൂഷണം ചെയ്യാറുണ്ടെന്നും സ്ത്രീകൾ പീപ്പിൾ ടിവിയോട് വ്യക്തമാക്കി.
ആർഎസ്എസ് ഭീഷണിയിൽ ഗ്രാമങ്ങളിൽ കഴിയുന്ന ദളിത് കുടുംബങ്ങളിലെ പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനായി മേൽജാതിക്കാർ തട്ടികൊണ്ടുപോകുന്നുവെന്നും ഇവർ പറയുന്നു. സംഘപരിവാർ പിന്തുണയുള്ള പ്രതികൾക്ക് മനോഹർലാൽ ഖട്ടറുടെ പൊലീസ് ഒത്താശ ചെയ്യുകയാണെന്നും പരാതി നൽകിയാൽ ദളിത് സ്ത്രീകളെ കേസിൽ ചുമത്തുകയാണെന്നും ഗ്രാമീണർ പറയുന്നു.
അതേസമയം, സംഭവ ദിവസം ഗ്രാമത്തിൽ കാവലുണ്ടായിരുന്ന പൊലീസുകാർ മാറിനിന്നതിനെ കുറിച്ച് അന്വേഷണം വേണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. ആറു പൊലീസുകാർ കാവൽ നിന്ന സ്ഥലത്താണ് സംഘപരിവാർ പിന്തുണയുള്ള മേൽജാതിക്കാർ രണ്ടും അഞ്ചും വയസുള്ള പിഞ്ചുകുഞ്ഞുങ്ങളെ പെട്രോൾ ഒഴിച്ച് കത്തിച്ചത്. ദളിതർക്ക് നേരെയുള്ള ആക്രമണം ശക്തമായതിനെ തുടർന്നാണ് സ്ഥലത്ത് പൊലീസിനെ ഏർപ്പാടാക്കിയത്. എന്നാൽ സംഘപരിവാർ കൂട്ടാളികൾ ദളിത് കുടംബത്തിന് തീയിട്ട സമയത്ത് പൊലീസുകാർ സ്ഥലത്ത് നിന്ന് അപ്രത്യക്ഷായത് സംശയം ജനിപ്പിക്കുന്നു.
കടുത്ത പ്രതിഷേധം ഉയർന്നിട്ടും 11 പ്രതികളിൽ മൂന്നു പേരെ മാത്രമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here