ദില്ലി: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ വിജയദശമി പ്രസംഗം ഇത്തവണയും ദൂരദർശനിൽ തൽസമയം സംപ്രേഷണം. ചാനലിന്റെ ചരിത്രത്തിൽ പതിവില്ലാത്തവിധം ആർഎസ്എസ് മേധാവിയുടെ പരിപാടി സംപ്രേഷണം ചെയ്തത് കഴിഞ്ഞ വർഷം വിവാദമായിരുന്നു. അതു പരിഗണിക്കാതെയാണ് ഇത്തവണയും സംപ്രേഷണം ചെയ്തത്. ആർഎസ്എസ് ആസ്ഥാനമായ നാഗ്പൂരിലാണ് പരിപാടി നടന്നത്. പ്രസാർ ഭാരതി സ്വതന്ത്ര്യമായി പ്രവർത്തിക്കുന്നതാണെന്നും, സർക്കാർ അതിനുമേൽ ഇടപെടുന്നില്ലെന്ന് പറയുമ്പോൾ തന്നെയാണ് ദൂരദർശൻ സംഘം നാഗ്പൂരിലെത്തി പരിപാടി ലൈവ് ചെയ്തത്.
ഇന്ത്യയിൽ ജനസംഖ്യ നിയന്ത്രിക്കേണ്ട സമയമായെന്ന് മോഹൻ ഭാഗവത് പ്രസംഗത്തിൽ പറഞ്ഞു. നരേന്ദ്രമോഡിയുടെ ഭരണത്തിന്റെ കീഴിൽ രാജ്യത്തിന്റെ അന്തസ് വർധിച്ചെന്നും പ്രതീക്ഷ പകരുന്നതാണ് പുതിയ ഭരണമെന്നും ഭാഗവത് പറഞ്ഞു. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ ശക്തി. വികസനവിഷയങ്ങളിൽ രാജ്യം ഒറ്റക്കെട്ടാകണം. ലോകത്തിന് മുൻപിൽ ഇന്ത്യയെക്കുറിച്ച് പുതിയ കാഴ്ചപ്പാടാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രത്തിന്റെ മുൻ ചെയർമാനും, നീതി ആയോഗ് അംഗവുമായ വിജയ് കുമാർ സാരസ്വത്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി തുടങ്ങിയവരും പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here