തിരുവനന്തപുരം: ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്നതിൽ സംശയമില്ലെന്ന് ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ. ഇക്കാര്യം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് കത്ത് നൽകുമെന്നും പ്രകാശാനന്ദ പറഞ്ഞു.
ശാശ്വതീകാനന്ദയുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുകൾ വന്നിട്ടും സർക്കാർ അതിൻമേൽ അന്വേഷണം നടത്താത്ത സാഹചര്യത്തിലാണ് കത്ത് നൽകാൻ ആലോചിക്കുന്നത്. ഇക്കാര്യത്തിൽ ശ്രീനാരായണ ധർമ്മസംഘം ഭാരവാഹികളുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്നും സ്വാമി പ്രകാശാനന്ദ വ്യക്തമാക്കി.
ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് പുതിയ തെളിവുകൾ ലഭിച്ചാൽ മാത്രമേ തുടരന്വേഷണം നടത്താനാവൂവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിആർപിസി ചട്ടപ്രകാരം നിലവിൽ പുനരന്വേഷണം സാധ്യമല്ലെന്നും പുതിയ വെളിപ്പെടുത്തലിന്റെ ആധികാരികത സംബന്ധിച്ചും തെളിവുകളെക്കുറിച്ചും അന്വേഷണ ഏജൻസിയായ ക്രൈംബ്രാഞ്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഡോ.ബിജു രമേശ് ആണ് പീപ്പിൾ ടിവിയോട് നിർണായക വെളിപ്പെടുത്തൽ നടത്തിയത്. ശാശ്വതീകാനന്ദയെ കൊന്നത് പ്രിയൻ എന്നയാളാണ്. പ്രിയനെ കേസിൽ നിന്ന് രക്ഷപെടുത്താൻ സാമ്പത്തിക സഹായം നൽകിയത് വെള്ളാപ്പള്ളി നടേശനാണ്. ഡിവൈഎസ്പി ഷാജി പ്രതിയായ കൊലപാതകകേസിലെ കൂട്ടുപ്രതിയാണ് പ്രിയൻ. പ്രിയനാണ് കൊലപാതകം നടത്തിയതെന്ന് ഡിവൈഎസ്പി ഷാജി തന്നോട് പറഞ്ഞെന്നും ബിജു രമേശ് പറഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here