സംഘപരിവാരിന്റെ ഭീകരതയ്‌ക്കെതിരായ യുദ്ധം തുടരുമെന്ന് ചേതന തീര്‍ത്ഥഹള്ളി; ബലാത്സംഗഭീഷണി വന്നാലും എഴുത്ത് നിര്‍ത്തില്ല; പിന്തുണയ്ക്ക് നന്ദിയെന്നും ചേതന കൈരളി ന്യൂസ് ഓണ്‍ലൈനിനോട്

ബംഗളുരു: സംഘപരിവാറിന്റെ ഹിന്ദുത്വ ഭീകരതയ്‌ക്കെതിരായ യുദ്ധം തുടരുമെന്ന് ബലാത്സംഗ ഭീഷണി ലഭിച്ച കന്നട എഴുത്തുകാരി ചേതന തീര്‍ത്ഥഹള്ളി. ആരെതിര്‍ത്താലും എഴുത്ത് നിര്‍ത്തില്ലെന്നും ചേതന പറഞ്ഞു. കേസില്‍ അന്വേഷണം നടക്കുകയാണ്. ഇത് ഒരാള്‍ മാത്രം ഉയര്‍ത്തുന്ന ഭീഷണിയായി കാണാനാവില്ല. ഒരു കൂട്ടം ആളുകള്‍ ഉയര്‍ത്തുന്ന ഭീകരതയാണിതെന്നും ചേതന പറഞ്ഞു. അശാന്തി പരത്താനാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്. എത്ര ഭീഷണി ഉണ്ടായാലും താന്‍ എഴുത്ത് നിര്‍ത്തില്ല. എഴുത്ത് തുടരും. തന്റെ തീരുമാനത്തെ തടയാന്‍ ആര്‍ക്കും കഴിയില്ല. പിന്തുണയ്ക്കുന്നവരോട് നന്ദിയുണ്ടെന്നും ചേതന പറഞ്ഞു. സംഘപരിവാറില്‍ നിന്നും ബലാത്സംഗ ഭീഷണിയുണ്ടെന്ന വാര്‍ത്ത പുറത്തു വന്ന ശേഷം കൈരളി ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിക്കുകയായിരുന്നു ചേതന തീര്‍ത്ഥഹള്ളി.
chethana-message

പ്രശസ്ത കന്നട എഴുത്തുകാരി ചേതന തീര്‍ത്ഥഹള്ളിയ്ക്ക് സംഘപരിവാറില്‍ നിന്ന് നിരന്തര ഭീഷണിയാണ് ലഭിക്കുന്നത്. ബീഫ് നിരോധനം ഉള്‍പ്പടെയുള്ളവയില്‍ പ്രതിഷേധം തുടര്‍ന്നാല്‍ ബലാത്സംഗം ചെയ്യുമെന്നായിരുന്നു ഭീഷണി. ആസിഡ് ആക്രമണം ഉള്‍പ്പടെയുള്ള ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും നടത്തുമെന്നും ഭീഷണി ലഭിച്ചു. ഫേസ്ബുക്ക് വഴിയാണ് ചേതനയ്ക്ക് നിരന്തരസന്ദേശം ലഭിച്ചത്. ഫേസ്ബുക്ക് ഉള്ളടക്കം ഉള്‍പ്പടെ കാട്ടി ചേതന ബംഗളുരുവിലെ ഹനുമന്ത് നഗര്‍ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം പരാതി നല്‍കി.

ബീഫ് നിരോധനം, എഴുത്തുകാര്‍ക്കെതിരായ ആക്രമണം, ഡോ. എംഎം കല്‍ബുര്‍ഗിയുടെ കൊലപാതകം തുടങ്ങിയ വിഷയങ്ങളില്‍ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ചേതന നിരവധി ലേഖനങ്ങള്‍ എഴുതിയിരുന്നു. ഹിന്ദുത്വത്തിനെതിരായ എഴുത്ത് നിര്‍ത്തണം എന്ന് ചൂണ്ടിക്കാട്ടി നിരവധി തവണ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു. ആദ്യം ചേതന സന്ദേശങ്ങള്‍ അവഗണിച്ചു. ഭീഷണി രൂക്ഷമായതിനെ തുടര്‍ന്നാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്.

കല്‍ബുര്‍ഗിയുടെ മരണത്തിലുള്ള അന്വേഷണം പോലും അട്ടിമറിക്കപ്പെട്ടു. ഞാന്‍ സുരക്ഷിതയാണെന്ന് കരുതുന്നില്ല. കല്‍ബര്‍ഗിയുടെയത്ര വലിയ ആളല്ല ഞാന്‍, എങ്കിലും എനിക്ക് ആശങ്കയുണ്ട്. അതുകൊണ്ടാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത്. പ്രത്യേകിച്ചും ഓരോ പോസ്റ്റും ഓരോ ചലനവും അവര്‍ നിരീക്ഷിക്കുന്നുണ്ടെന്നും ചേതന തീര്‍ത്ഥഹള്ളി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വര്‍ഗീയവും സ്ത്രീത്വത്തിനെതിരായതും അശ്ലീലവും ഉള്‍പ്പെടുന്നതായിരുന്നു സന്ദേശങ്ങള്‍. ജാഗ്രതി ഭാരത, മധുസൂധന്‍ ഗൗഡ തുടങ്ങിയ 2 വ്യത്യസ്ത ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നാണ് ഭീഷണി ലഭിച്ചത്. ചേതനയുടെ പരാതിയില്‍ ഹനുമന്ത് നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാനിയമം 504, 506, 509 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. സമാധാനം തകര്‍ക്കുക, അപായ ഭീഷണി, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കാണ് കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News